സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ഒക്ടോബര്‍ 18ന് അവസാനിക്കും

റിയാദ്: ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പിലാക്കുന്ന ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ആഹ്വാനം ചെയ്തു.2024 ഏപ്രില്‍ 18-ന് മുമ്പ് നടത്തിയ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്കും ഈ ഇളവ് ബാധകമാണ്. സൗദി പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍, ജിസിസി പൗരന്മാര്‍ എന്നിവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഏപ്രില്‍ 18നു ശേഷം നടന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 75 ബാധകമാകുമെന്നും ഒറ്റത്തവണ ലംഘനങ്ങള്‍ക്ക് 25 ശതമാനം ഇളവ് നല്‍കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.