ആരാധനാ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത്!! സൗദി എസ്, ഐ, സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി.

സൗദി അറേബ്യ : കോവിഡ് മഹാമാരിയുടെ ഭീതിജനകമായ സാഹചര്യം വന്നണഞ്ഞ സമയത്ത് രാജ്യമൊട്ടാകെ ലോക്ഡൗൺ ഏർപ്പെടുത്തിയ തിന്റെ ഭാഗമായി കേരളത്തിലും ലോക്ഡൗൺ പ്രഖ്യാപിക്കുകയും അന്ന് മുഴുവൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിടപ്പെടുകയുമുണ്ടായി.പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളിൽ 25%ജീവനക്കാരെ വെച്ച് തുറന്നു പ്രവർത്തിക്കാനും മാത്രമല്ല അവശ്യസാധന വ്യാപാര സ്ഥാപനങ്ങൾ, അപ്ഡോർ കായിക ഇടങ്ങൾ,മദ്യശാലകൾ പോലുള്ളവയെ ആനുപാതികമായും,നിരുപാധികമായും തുറന്നു പ്രവർത്തിക്കാൻ കേരള സർക്കാർ ഉത്തരവു നല്കുകയുമുണ്ടായി. ടി.പി ആർ അനുസരിച്ചുള്ള ഈ തരം തിരിവ് പള്ളികൾക്ക് മാത്രം അനുവദിക്കാതെ കേരളമുസ്ലിംകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ അകാരണമായി നിഷേധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത കേരള സർക്കാർ മതവിരുദ്ധവും,ഏകപക്ഷീയവുമായ നിലപാടാണ് സ്വീകരിച്ചത് എന്ന് സമസ്ത സൗദി ഇസ്ലാമിക്‌ സെന്റർ ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. രോഗവ്യാപനം കുറവുള്ളയിടങ്ങളിൽ പള്ളികളുടെ വിസ്തൃതിയനുസരിച്ചും പ്രോട്ടോക്കോൾ പാലിച്ചും കേവലം ആഴ്ചകളിൽ നിർബന്ധമായ ജുമുഅ ക്കു പോലും അനുമതി നല്കാത്ത സർക്കാർ രോഗ വ്യാപനമാണ് ഭയക്കുന്നത് എങ്കിൽ യാതൊരു പ്രോട്ടോക്കോളുകളും പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും അനുവദിച്ച ഇളവിനു പിന്നിലെ ചേതോവികാരം അന്തമായ മതവിരോധമല്ലാതെ മറ്റൊന്നുമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
മതവിശ്വാസ,കർമ്മത്തിന്റെ സാധുതകളിൽ സ്ഥാനമാനങ്ങളുടെ അധികാരച്ചെങ്കോൽ പ്രയോഗം നടത്തുക വഴി കൂടെ നില്കുന്ന വിശ്വാസികളെ പോലും പുന:വിചിന്തനത്തിന് കാരണമാക്കിയെന്നും ഇത് ഒരിക്കലും നൈതികതക്ക് നിരക്കാത്തതാണെന്നും ഒരു പുനരാലോചനയും തീരുമാനവും ഉടനടി ഉണ്ടാവണമെന്നും യോഗം മുന്നറിയിപ്പ് നല്കി.
25/6/2021 വെള്ളിയാഴ്ച ചേർന്ന സൂം വെബിനാറിൽ എസ് ഐ സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് റാഫി ഹുദവി കൊരട്ടിക്കര അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ബാഖവി ജുബൈൽ പ്രാർത്ഥനയും ചെയർമാൻ ഹബീബ് തങ്ങൾ അൽഹസ ഉദ്ഘാടനവും നിർവഹിച്ചു.ട്രഷറർ ഖാളി മുഹമ്മദ് കാസർകോട്,വർകിംങ് സെക്രട്ടറി അശ്റഫ് അശ്റഫി കരിമ്പ എന്നിവർ ചർച്ചക്ക് നേതൃത്വം നല്കി.
സെക്രട്ടറി മാഹീൻ വിഴിഞ്ഞം സ്വാഗതവും ഓർഗനൈസർ ആശിഖ് ചോക്കാട് നന്ദിയും പറഞ്ഞു