സ്വന്തം വീട്ടില്‍ പ്രവേശിക്കാനായി പ്രവാസിയുടെ സത്യാഗ്രഹ സമരം: വരുമാനമില്ലാതായതോടെ വീട്ടില്‍നിന്നും പുറത്താക്കിയെന്ന്‌ പരാതി

jayaprakash ചാത്തന്നൂര്‍(കൊല്ലം): സ്വന്തം വീട്ടില്‍ പ്രവേശിക്കാനായി പ്രവാസിയായ മധ്യവയസ്‌കന്റെ സത്യാഗ്രഹ സമരം. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നീതി കിട്ടണമെന്നാവശ്യപ്പെട്ട്‌ നടുങ്ങോലം വടക്കേമുക്ക്‌ ജെ.പി.വിലാസത്തില്‍ ജയപ്രസാദാണ്‌(53) സമരവുമായി രംഗത്ത്‌ എത്തിയത്‌. തന്റെ സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കക്കണമെന്നു കാട്ടി ഇന്നലെ രാവിലെ മുതല്‍ വീടിനുമുന്നിലാണ്‌ ഇദ്ദേഹം സമരം തുടങ്ങിയത്‌. കഴിഞ്ഞ ഇരുപത്തിമൂന്ന്‌ വര്‍ഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന ജയപ്രസാദ്‌ ഹൃദ്രോഗബാധയെ തുടര്‍ന്ന്‌ ചികിത്സയ്‌ക്കും മറ്റുമായി ഏതാനും മാസങ്ങളായി നാട്ടില്‍ തന്നെയുണ്ട്‌. തിരുവനന്തപുരം ശ്രീചിത്രയില്‍ രണ്ട്‌ ശസ്‌ത്രക്രിയയും കഴിഞ്ഞ ജയപ്രസാദ്‌ സമ്പാദ്യങ്ങളെല്ലാം തന്നെ ചികിത്സയ്‌ക്കും മറ്റുമായി ചിലവാക്കുകയും ചെയ്‌തു. രോഗിയായ ഭര്‍ത്താവില്‍ നിന്നും വരുമാനമൊന്നും ലഭിക്കാതായതോടെ ഇയാളുടെ ഉടമസ്‌ഥതയിലുളള വീട്ടില്‍ നിന്നും പുറത്താക്കുകയും ബന്ധം പിരിയാന്‍ കുടുംബകോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തതെന്ന്‌ ജയപ്രസാദ്‌ പറയുന്നു. എന്നാല്‍ ജീവിക്കാന്‍ മറ്റ്‌ മാര്‍ഗമില്ലാതെ വിഷമിക്കുന്ന ജയപ്രസാദ്‌ തന്റെ സ്വന്തം വീട്ടില്‍ തല ചായ്‌ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഭാര്യയ്‌ക്കും മക്കള്‍ക്കും മുന്‍പില്‍ സത്യഗ്രഹ സമരം നടത്തുന്നത്‌. സത്യഗ്രഹം തുടങ്ങിയതോടെ തനിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും ജയപ്രസാദ്‌ പറഞ്ഞു. സമരം നടക്കുന്നതറിഞ്ഞ്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടോടെ ദേശീയ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ പ്രവര്‍ത്തകര്‍ സ്‌ഥലത്തെത്തി പരവൂര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ്‌ എത്തിയില്ലെന്നും ആക്ഷേപമുണ്ട്‌. ദേശീയ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ ജില്ലാ പ്രസിഡന്റ്‌ റിട്ട്‌.എസ്‌.പി മോഹന്‍ദാസ്‌,സെക്രട്ടറി കെ.എസ്‌. ഷൈനാസ്‌,താലൂക്ക്‌ പ്രസിഡന്റ്‌ ദായ്‌ദ്ദീന്‍,നിയാസ്‌,ജയകുമാര്‍,രാജീവ്‌,പ്രദീപ്‌ എന്നിവരുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ അസി.പോലീസ്‌ കമ്മിഷണര്‍ക്ക്‌ പരാതി നല്‍കി.

jp