ഒമാനില്‍ നാലു പേർക്ക് കൊറോണ; 250 പേര്‍ നിരീക്ഷണത്തില്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തി

മസ്‌കറ്റ്: ഒമാനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. ചൊവ്വാഴ്ച രണ്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ നിന്ന് തിരിച്ചെത്തിയവരുമായി ബന്ധപ്പെട്ടവര്‍ക്കു തന്നെയാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍ സന്ദര്‍ശിച്ച് ഒമാനിലെത്തിയ രണ്ട് സ്ത്രീകളില്‍ കൊറോണ വൈറസ് ബാധിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

ഒമാനില്‍ കോവിഡ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ പേരെ നിരീക്ഷിക്കുന്നു. കൊറോണ ബാധിത രാഷ്ട്രങ്ങളില്‍ നിന്നു തിരിച്ചെത്തിയ 250 പേരെയാണ് നിരീക്ഷിച്ചുവരുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെ ഒറ്റക്ക് പാര്‍പ്പിക്കുന്ന ക്വാറന്റൈന്‍ സംവിധാനത്തിലാക്കിയിരിക്കുകയാണ്.

എന്നാല്‍, പേടിക്കേണ്ട സാഹചര്യമില്ലെന്നും സ്വദേശികളും വിദേശികളും ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് എത്തുന്നവരെ നിരീക്ഷണം ശക്തിപ്പെടുത്തും.

ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ റദ്ദാക്കി. ഇറാന്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയ രണ്ടു സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പുതിയ അറിയിപ്പുകള്‍ ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് ഒമാനില്‍ നിന്നും ഇറാനില്‍ നിന്ന് ഒമാനിലേക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഇതിനിടെ ഇറാന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഒമാന്‍ എയറും വ്യക്തമാക്കി. ടെഹ്‌റാന്‍ ഉള്‍പ്പടെ ഇറാന്‍ നഗരങ്ങളിലേക്ക് ദിനംപ്രതി ഒമാന്‍ എയര്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ചൈനയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഒമാന്‍ എയര്‍ റദ്ദാക്കിയിരുന്നു.