ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന്  വർണാഭമായ തുടക്കം

മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023 ഇന്നലെ ഈസാ ടൗണിലെ  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ഫെസ്റ്റിവൽ ആരംഭ പ്രഖ്യാപനം  നടത്തി.  ഓഡിറ്റോറിയത്തിലെ പുതിയ എൽഇഡി സ്റ്റേജ് സ്‌ക്രീൻ ഡിസ്‌പ്ലേ  അദ്ദേഹം സ്‌കൂളിന് സമർപ്പിച്ചു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻ എസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. പുതിയ  എൽഇഡി ഡിസ്പ്ലേ    പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് സ്കൂൾ പാഠ്യപദ്ധതിയിൽ സംയോജിപ്പിക്കും. ഐ സി ആർ എഫ്  മുൻ ചെയർമാൻ അരുൾ ദാസിനെ മെമന്റോ നൽകി ആദരിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്‌കൂൾ ടോപ്പറായ  അഞ്ജലി ഷമീറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വർണ്ണാഭമായ നാടോടിനൃത്തവും  സംഘഗാനവും മൈമും  അരങ്ങേറിയ  ഉദ്ഘാടനച്ചടങ്ങ് ഒരു ദൃശ്യവിസ്മയമായിരുന്നു.ആര്യഭട്ട , വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ   എന്നിങ്ങനെ വിവിധ ഹൗസുകളിലായി   വിദ്യാർഥികൾ മത്സരിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക്  കലാശ്രീ, കലാരത്‌ന പുരസ്‌കാരങ്ങൾ   സമ്മാനിക്കും . 120 ഇനങ്ങളിലായി 5000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ  യൂത്ത് ഫെസ്റ്റ് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സെപ്തംബർ 23,24,25,26 തീയതികളിൽ സ്റ്റേജ് പരിപാടികൾ തുടരുകയും ഗ്രാൻഡ് ഫിനാലെ പിന്നീട് നടക്കുകയും ചെയ്യും.  കലാശ്രീ, കലാരത്‌ന അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തിരുന്നു.ഈസ ടൗൺ കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഉപന്യാസ രചനാ മത്സരത്തിൽ നാല് തലങ്ങളിലായി പങ്കെടുത്തു.  800ഓളം ട്രോഫികളാണ് യുവപ്രതിഭകളെ കാത്തിരിക്കുന്നത്.   സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു  പറഞ്ഞു.