മുഖ്യമന്ത്രിയുടെ പ്രവാസി വിരുദ്ധത: ഇടതുപക്ഷ പ്രവാസി സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി

മനാമ: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ക്കെതിരേ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും ഇക്കാര്യത്തിലെ ഇടതുപക്ഷ പ്രവാസി സംഘടനകളുടെ നയം വ്യക്തമാക്കണമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും മറ്റ് രോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവരുമാണ് തിരികെപോകാന്‍ തയാറായി എംബസിയിലും മറ്റും അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. എന്നാല്‍ സ്വദേശത്തേക്ക് പോകാനുള്ള അവരുടെ അവകാശങ്ങളെ പോലും നിഷേധിച്ചാണ് കേരളത്തിലേക്കുള്ള വിമാന സര്‍വിസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. അതിനിടെ ദുബൈയില്‍നിന്നുള്ള കെ.എം.സി.സിയുടെ വിമാനത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് അനുമതി നിഷേധിച്ചു. ഈ വിഷയങ്ങളിലൊക്കെയും പ്രവാസി പക്ഷത്ത് നിലകൊള്ളേണ്ട പ്രവാസി കമ്മിഷനും ലോക കേരള സഭാ അംഗങ്ങളും മൗനം പൂണ്ടിരിക്കുകയാണ്. ഇനിയും ഈ മൗനം തുടര്‍ന്നാല്‍ പ്രവാസലോകം വലിയ അനന്തരഫലങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നും ഇതിനെതിരേ പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
ആശങ്കാജനകമായി കൊവിഡ് വ്യാപിക്കുമ്പോള്‍ ലോകം ഒറ്റക്കെട്ടായി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ അതിനിടയ്ക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗള്‍ഫ് നാടുകളില്‍നിന്ന് ചാര്‍ട്ടര്‍ വിമാന സര്‍വിസ് നടത്തുന്ന കാരുണ്യസംഘടനകളൊക്കെയും ഒരേ തുക ടിക്കറ്റിന് ഈടാക്കുമ്പോള്‍ കെ.എം.സി.സിയെ മാത്രം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഇതിന് തെളിവാണ്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പക്വതയോടെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം.
കൊവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ ഇത്തരത്തില്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്നത് കേരളത്തിന് തന്നെ അപമാനമാണെന്നം നേതാക്കള്‍ പറഞ്ഞു.