ബഹ്‌റൈൻ പ്രതിഭ കോടിയേരി അനുസ്മരണവും , ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും സംഘടിപ്പിച്ചു

മനാമ : ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട അനുസ്മരണ – അനുശോചന യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജു ഉദ്‌ഘാടനം ചെയ്തു.
നാടിൻറെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടോടു കൂടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അസാധാരണമായ കാഴ്ചയുള്ള നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് പി.കെ. ബിജു അനുസ്മരിച്ചു.നാടിനെ ഭിന്നിപ്പിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെയാ പ്രതിരോധങ്ങൾക്ക് ജനാധിപത്യ മതേതര വിശ്വാസികളെ അണിനിരത്തുന്ന പ്രവർത്തനങ്ങൾക്ക് വലിയ പങ്കാണ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മെംബറും പാർട്ടി സെക്രട്ടറിയുമായി ഇരുന്ന് കൊണ്ട് സഖാവ് കോടിയേരി നിർവഹിച്ചത്. ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ കോടിയേരി പോലീസ് സേനയെ നവീകരിക്കുന്നതിലും കൂടുതൽ ജനകീയമാക്കുന്നതിലും മുൻകൈയെടുത്ത ഭരണാധികാരി കൂടിയായിരുന്നു. വിദ്യാർത്ഥികളും ചെറുപ്പക്കാരുമായ നിരവധി പേരെ രാഷ്ട്രീയ രംഗത്തേക്കെത്തിക്കുന്നതിനും അവരിലെ നേതൃശേഷി കണ്ടെത്തി ഉയർത്തികൊണ്ടുവരുന്നതിനും വലിയ ശ്രദ്ധ പതിപ്പിച്ച ഒരു രാഷ്ട്രീയ നേതാവ് കൂടെയായിരുന്നു അദ്ദേഹം എന്നും പികെ ബിജു കൂട്ടിച്ചേർത്തു.രാജ്യത്തിൻറെ ബഹുസ്വരതയെ ഇല്ലാതാക്കാനും നാളിതുവരെ ഉണ്ടായ മുന്നേറ്റങ്ങളെ പുറകോട്ടു വലിക്കാനുമുള്ള ശ്രമങ്ങൾ വലിയ രീതിയിൽ നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് ഉദ്‌ഘാടന പ്രഭാഷണത്തിൽ പികെ ബിജു പറഞ്ഞു . രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന കൊടുക്കുന്നതിന് പകരം ജനജീവിതത്തെ ദുസ്സഹമാക്കുന്ന നയങ്ങളുമായാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വകാലത്തു പോലും വിദ്യാഭ്യാസം സ്ഥാപനങ്ങൾ വലിയ രീതിയിൽ ആരംഭിച്ചു എന്നാൽ ഇന്ന് ശാസ്ത്രവും, ചരിത്രവും ഉൾപ്പെടെ തങ്ങൾക്ക് ഹിതകരമായ രീതിയിൽ മാറ്റിയെഴുതി വിദ്യാഭ്യാസം സമ്പ്രദായത്തെയാകെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദാരിദ്ര്യവും , തൊഴിലില്ലായ്മയും വലിയ രീതിയിൽ വർദ്ധിക്കുന്നു.കർഷകരും തൊഴിലാളികളും ഉൾപ്പെടെ വലിയ വിഭാഗം ജനങ്ങൾ വലിയ ദുരിതത്തിലുമാണ്.അതോടൊപ്പമാണ് കേരളത്തിലെ സാധാരണക്കരും പാവപ്പെട്ടവരും ഉൾപ്പെടെ വലിയൊരു വിഭാഗത്തിനും ആശ്രയമായ സഹകരണമേഖലയെ തകർക്കാൻ ബോധപൂർവമായ വലിയ ശ്രമം നടത്തുന്നത്. ഇന്ന് കേന്ദ്ര സഹകരണവകുപ്പ് മന്ത്രിയായ അമിത് ഷാ ഗുജറാത്ത് സഹകരണവകുപ്പ് മന്ത്രിയായ കാലത്താണ് ഗുജറാത്ത് സംസ്ഥാനത്തിലെ സഹകരണ മേഖലയാകെ തകർത്ത് തരിപ്പണമാക്കിയത്. ഏറെകാലം കൊണ്ട് പടുത്തുയർത്തി നാടിൻറെ പുരോഗതിയിൽ വലിയ പങ്കുവഹിച്ചും ജനങ്ങൾക്ക് താങ്ങും തണലുമായും നിന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർത്ത് തങ്ങളുടെ നിയന്ത്രണത്തിലുള മൾട്ടിപർപ്പസ് സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റികൾക്ക് വഴിയൊരുക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടം ശ്രമിക്കുന്നത്.ആ അസത്യപ്രചരണങ്ങൾക്ക് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ട് നിൽക്കുകയാണ്. വസ്തുതകൾ മനസിലാക്കുന്ന ജനങ്ങൾ ഇക്കൂട്ടരുടെ കള്ളപ്രചരണങ്ങൾ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം ആശംസിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് പ്രതിഭ മുഖ്യരക്ഷാധികാരി ചുമതല വഹിക്കുന്ന ഷെരീഫ് കോഴിക്കോടും രക്ഷാധികാരി സമിതി അംഗം ഷീബ രാജീവനും അഭിവാദ്യം ചെയ്തു സംസാരിച്ചു.പ്രതിഭ അംഗങ്ങളും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.