കെയർ ഫോർ കേരള’ പദ്ധതിയിൽ കൈകോർത്ത് ‘ബഹ്‌റൈൻ പ്രതിഭ’

മനാമ: കേരളത്തിലേക്ക് അടിയന്തിരമായി ആവശ്യവുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ പൊതുജനപങ്കാളിത്തത്തോടെ സർക്കാരിലേക്ക് നേരിട്ട് എത്തിക്കുവാനായുള്ള ‘കെയർ ഫോർ കേരള’ പദ്ധതിയിൽ ഭാഗമായി ബഹ്‌റൈൻ പ്രതിഭയും. ബഹ്‌റൈൻറെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ ‘ബഹ്‌റൈൻ പ്രതിഭ’ കേരളത്തിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള ദൗത്യത്തിൽ നോർക്ക റൂട്സിനോടൊപ്പം പങ്കുചേർന്നു.

നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരിധിക്കും അപ്പുറത്തേക്ക് രാജ്യത്തെ കോവിഡ് വ്യാപനം വളരുന്ന സാഹചര്യത്തിൽ നിലവിലുള്ള ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങളും നികുതിയും ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിന്റെ സാധ്യതകളെ പൂർണ്ണമായും ഉപയോഗപ്പെടുത്താനായി, പ്രവാസികളുടെയും പ്രവാസ സംഘടനകളുടെയും സഹകരണത്തോടെ കേരള സർക്കാരും ‘നോർക്ക റൂട്സും’ ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് ‘കെയർ ഫോർ കേരള’.

ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച 500 പൾസ് ഓക്‌സി മീറ്ററുകളും 10 ഓക്സിജൻ കോൺസെന്റേറ്ററുകളുമാണ് യുഎഇ യിൽ നിന്നുള്ള ആദ്യ ബാച്ചിൽ കേരളത്തിലേക്ക് എത്തിയത്. ‘കെയർ ഫോർ കേരള’യിലൂടെ എത്തുന്ന ഉപകരണങ്ങൾ കേരള സർക്കാരിനുവേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ഏറ്റുവാങ്ങുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ ബഹ്‌റൈൻ പ്രതിഭ ഏറ്റെടുത്ത വാക്സിൻ ചലഞ്ചും വലിയ രീതിയിൽ നിരവധിപേർ ഏറ്റെടുത്തിരുന്നു.

ഈ ഉദ്യമത്തിൽ ബഹ്‌റൈൻ പ്രതിഭയോടൊപ്പം ചേർന്ന് നിന്ന് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃക സൃഷ്‌ടിച്ച മുഴുവൻ മനുഷ്യസ്നേഹികൾക്കും ബഹ്‌റൈൻ പ്രതിഭയുടെ നന്ദി രേഖപ്പെടുത്തുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും , പ്രസിഡണ്ട് കെ.എം. സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.