കേന്ദ്രബജറ്റ് വന്‍ പരാജയം: കെ.എം.സി.സി ബഹ്‌റൈന്‍

മനാമ: രാജ്യം തന്നെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കേന്ദ്ര ബജറ്റ് നിരാശാജാനകവും വന്‍പരാജയമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. ജനങ്ങള്‍ക്കുവേണ്ടി യാതൊരുവിധ ക്ഷേമപദ്ധതികളോ അടിസ്ഥാന സൗകര്യത്തിന് വേണ്ട പ്രഖ്യാപനങ്ങളോ ബജറ്റിലുണ്ടായിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിന് ആവശ്യമായ പദ്ധതികളൊന്നും ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിട്ടില്ലെന്നും കെ.എം.സി.സി ബഹ്‌റൈന്‍ ആക്ടിംഗ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ജന. സെക്രട്ടറി അസൈനാര്‍ എന്നിവര്‍ പറഞ്ഞു.
വീണ്ടും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബജറ്റിലൂടെ ധനകാര്യ മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് പൊതുമേഖലാ ബാങ്കിന്റെയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും ഓഹരി വിറ്റഴിച്ച് ധനസമാഹരണം നടത്താനാണ് ശ്രമം. ഇതിന്റെ പ്രത്യാഘാതം വിദൂരഭാവിയില്‍ രാജ്യം അനുഭവിക്കേണ്ടി വരും. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്രം ശമിക്കുന്നത്.കൂടാതെ ദേശീയപാതയ്ക്ക് ഫണ്ട് അനുവദിക്കുമെന്നല്ലാതെ കേരളത്തിന് യാതൊരു പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ അവഗണിക്കുന്ന സമീപനമാണ് ബജറ്റിലും തുടര്‍ന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയക്ക് വലിയൊരു വിഹിതം ലഭ്യമാക്കുന്ന പ്രവാസികള്‍ക്ക് അനുകൂലമായ യാതൊരു പദ്ധതികളും പ്രഖ്യാപിക്കാത്തത് വഞ്ചനാപരമാണെന്നും പ്രതീക്ഷകളെ വിഫലമാക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.