മലപ്പുറം ജില്ലാ കെഎംസിസി യുടെ നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനം . സദാനന്ദൻ നാടണഞ്ഞു.

മനാമ. ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ദൃഢനിശ്ചയവും അഹോരാത്രം പരിശ്രമിച്ചതിന്റെയും ഫലമായി എഴുന്നേൽക്കാനാവാതെ ഒരു ഭാഗം തളർന്നു അസുഖബാധിതനായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്ത് സ്വദേശി പൂവാട്ടുപറമ്പത്ത് സദാനന്ദനെ നാട്ടിലയക്കാൻ സാധിച്ചു.

കെഎംസിസിയുടെ കർമ്മനിരതമായ ഈ പ്രവർത്തനത്തിലൂടെ സദാനന്ദന് നാട്ടിൽ പോകാൻ സാധിച്ചതിൽ അതീവ സന്തോഷവാനാണ് സാധനനന്ദനും കുടുംബവും.
ഭാര്യയും രണ്ട് മക്കളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സദാനന്ദൻ.

മനാമയിലെ ഒരു മിനി മാർക്കറ്റിൽ ജോലി ചെയ്യവേ കോവിഡ് രോഗബാധിതനാവുകയും കഴിഞ്ഞ മാർച് മാസത്തിൽ അദ്ദേഹം ബി ഡി എഫ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു. രോഗം മൂർച്ഛിച്ചതിന്റെ ഫലമായി അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുകയും ഇതോടൊപ്പം സ്ട്രോക്ക് വന്നത് കൊണ്ട് ഒരു ഭാഗം തളർന്നു പോയ അദ്ദേഹത്തെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ വേണ്ടി ഇവിടെയുള്ള ബന്ധുക്കൾ പല സംഘടനകളുമായി ബന്ധപ്പെട്ടെങ്കിലും ഭാരിച്ച സാമ്പത്തിക ചിലവും നിയമത്തിന്റെ നൂലമാലകളും കാരണം അവരൊക്കെ കയ്യൊഴിഞ്ഞു. എന്നാൽ ജീവകാരുണ്ണ്യ മേഖലയിൽ ആർക്കും എത്തിപെടാത്ത രൂപത്തിൽ പ്രവർത്തനസായൂജ്യം തീർക്കുന്ന കെഎംസിസി ക്ക് ഇതിനൊരു പരിഹാരം കാണാൻ സാധിക്കും എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ നാട്ടിൽ നിന്ന് വിളിച്ചു പറഞ്ഞത് പ്രകാരം മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ
റിയാസ് ഒമാനൂർ, അലി അക്ബർ, ഉമ്മർ കൂട്ടിലങ്ങാടി
തുടങ്ങിയവർ സദാനന്ദനെ ബന്ധപ്പെടുകയും, അദ്ദേഹത്തിന്റെ അനുജൻ ബിനോയിയുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി സംസ്ഥാന ഭാരവാഹികളായ ഹബീബ് റഹ്മാൻ,അസ്സൈനാർ കളത്തിങ്കൽ,റസാഖ് മൂഴിക്കൽ, കെ പി മുസ്തഫ, അബ്ദുറഹ്മാൻ മാട്ടൂൽ, അഷ്‌റഫ്‌ മഞ്ചേശ്വരം, സിദ്ധീക് അദ്ലിയ എന്നിവരുടെ പൂർണ്ണമായ സഹകരണത്തോടെ എംബസിയുമായി ബന്ധപ്പെട്ടു വിശദവിവരങ്ങൾ സഹിതം മെയിൽ അയക്കുകയും, പെട്ടെന്ന് തന്നെ എംബസ്സി അധികൃതരിൽ നിന്ന് മറുപടി കിട്ടുകയും ചെയ്‌തെങ്കിലും വലിയൊരു തുക ഉണ്ടെങ്കിൽ മാത്രമേ അയക്കാൻ കഴിയുള്ളൂ എന്ന കാരണത്താൽ പിന്തിരിയാതെ ജില്ലാ ഭാരവാഹികൾ ഒരൊറ്റ മനസ്സോടെയും നിശ്ചയദാർഢ്യത്തോടെയും ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കണമെന്ന ഉദ്ദേശത്തോടു കൂടിയും ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്ത കമ്പനിയുമായി ബന്ധപ്പെടുകയും, മാനേജറിൽ നിന്നും സ്പോൺസറിൽ നിന്നും അനുകൂല മറുപടി കിട്ടുകയും ടിക്കറ്റും മറ്റു കാര്യങ്ങളും അവർ ചെയ്യാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സദാനന്ദന് നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുകയും ചെയ്തു.

ആ സമയത്ത് ഐ സി ആർ എഫ് ചെയർമാൻ ആയിരുന്ന അരുൺ ദാസ് എംബസ്സി കാര്യങ്ങൾക്കായി ചെയ്ത സേവനങ്ങൾ ഞങ്ങൾ ബഹുമാനപുരസ്സരം ഓർക്കുന്നു.

ഒരു ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സദാനന്ദനെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു കൊണ്ടു വരിക എന്നത് ഞങ്ങൾ പൂർണ്ണ അർത്ഥത്തിൽ എടുത്തു കൊണ്ടു തന്നെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ വിളിക്കുകയും എം എൽ എ മാരായ നജീബ് കാന്തപുരം, സൈനുൽ ആബ്ദീൻ തങ്ങൾ, എന്നിവരുമായും ഹോസ്പിറ്റൽ മാനേജ്മെന്റ്മായും ബന്ധപ്പെട്ട് തുടർ ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. കോഴിക്കോട് എയർപോർട്ടിൽ നിന്ന് നാട്ടിലുള്ള ജില്ലാ ഭാരവാഹികളായ റിയാസ് വെള്ളച്ചാൽ, ഷാഫി കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിൽ
സദാനന്ദനെ മൗലാന ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. നോർകയുമായി ബന്ധപ്പെട്ടു എയർപോർട്ടിൽ നിന്നും ഹോസ്പിറ്റലിൽ എത്തിക്കാൻ ആംബുലൻസും ഏർപ്പാടാക്കി കെഎംസിസി ഭാരവാഹികൾ.

നാട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് വിശ്വസിച്ച സദാനന്ദൻ ജില്ലാ കെഎംസിസി പ്രവർത്തകരുടെ സ്നേഹനിർവരമായ ചേർത്തു നിർത്തലിനു മുമ്പിൽ, നിങ്ങളെ എങ്ങിനെയെങ്കിലും ഞങ്ങൾ നാട്ടിലെത്തിക്കും, നല്ല ചികിത്സ നൽകും എന്ന കെഎംസിസി യുടെ ഉറപ്പിനു മുമ്പിൽ വേദന മറന്നു കൊണ്ട് സന്തോഷിക്കുകയായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ അഞ്ചുവടിയും ആക്ടിങ് ജനറൽ സെക്രട്ടറി വി കെ റിയാസും പറഞ്ഞു.