തിയറ്റര്‍ ഗ്രൂപ് മസ്കറ്റിന്റെ രണ്ടാമത് നാടകം ഡിസംബർ 2 ന്

മുടിയനായ പുത്രന്‍’ നാടക അവതരണവുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താസമ്മേളനം
മുടിയനായ പുത്രന്‍’ നാടക അവതരണവുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താസമ്മേളനം

തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകം മുടിയനായ പുത്രന്‍ വീണ്ടും അരങ്ങിലെത്തുന്നു. മസ്കത്തിലെ നാടക കൂട്ടായ്മയായ തിയറ്റര്‍ ഗ്രൂപ്പാൡണ് മുടിയനായ പുത്രന്‍ ഗള്‍ഫ് വേദിയില്‍ വീണ്ടും അവതരിപ്പിക്കുന്നത്. 1957ലാണ് മുടിയനായ പുത്രന്‍ ആദ്യമായി അരങ്ങിലെത്തുന്നത്. കെ.പി.എ.സി കേരളത്തിലങ്ങളമിങ്ങളമുള്ള വേദികളില്‍ ഈ നാടകം അവതരിപ്പിച്ചു. അറുപത് വര്‍ഷത്തിനു ശേഷം വീണ്ടും അരങ്ങിലെത്തുന്പോള്‍ പഴയ തനിമ ഒട്ടും ചോരാതെ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. കെ.എസ്.ജോര്‍ജ്, ദേവരാജന്‍ മാസ്റ്റര്‍, കെ.പി.എ.സി സുലോചന എന്നിവരുടെ പാട്ടുകള്‍ അതേപടി തന്നെ നിലനിര്‍ത്തിയിരിക്കുന്നു. പ്രവാസ ലോകത്തു നിന്നുള്ളവര്‍ തന്നെയാണ് നാടകത്തില്‍ അഭിനയിക്കുന്നതും. തോപ്പില്‍ ഭാസിയുടെ ശിഷ്യന്‍ കൂടിയായ അന്‍സാര്‍ ഇബ്രാഹിമാണ് മുടിയനായ പുത്രന്‍ സംവിധാനം ചെയ്യുന്നത്. കെ.പി.എ.സിയുടെയും തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍റെയും പൂര്‍ണപിന്തുണയോടെയാണ് ഗള്‍ഫില്‍ നാടകം വീണ്ടും തട്ടില്‍ കയറുന്നത്. മസ്കത്തില്‍ നടക്കുന്ന പരിശീല കളരിയില്‍ മേല്‍നോട്ടവുമായി തോപ്പില്‍ ഭാസിയുടെ മകന്‍ തോപ്പില്‍ സോമനും, രംഗപടമൊരുക്കാന്‍ ആര്‍ട്ടിസ്റ്റ് സുജാതനും എത്തിയിട്ടുണ്ട്. ഇന്ന് നാടകത്തെ നെഞ്ചേറ്റുന്നത് പ്രവാസി മലയാളികളാണെന്നും അതിനാല്‍ ഇവിടെ വന്ന് നാടകത്തില്‍ സഹകരിക്കുന്നതില്‍ അഭിമാനം ഉണ്ടെന്നും ‘മുടിയനായ പുത്ര’ന് രംഗപടം ഒരുക്കുന്ന പ്രശസ്ത ആര്‍ട്ടിസ്റ്റ് സുജാതന്‍ അഭിപ്രായപ്പെട്ടു. തനത് രീതിയിലുള്ള നാടകം ആസ്വദിക്കണമെങ്കില്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യത്ത് വരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടക പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. എന്നിട്ട് പോലും കേരളത്തില്‍ നാടകത്തിന് ഒരു പ്രോത്സാഹനവും ലഭിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടകത്തിന് പ്രവേശനം സൗജന്യമാണ്. ഡിസംബര്‍ രണ്ടിന് വൈകീട്ട് ആറിന് തുടങ്ങുന്ന നാടകത്തിന് അഞ്ച് മണിക്കുതന്നെ പ്രവേശനം തുടങ്ങും. തോപ്പില്‍ ഭാസിയുടെ മകനായ തോപ്പില്‍ സോമന്‍, ഗിരിജ ബേക്കര്‍, അന്‍സാര്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.