ദുബായ്; കാണാതായ ഭര്‍ത്താവിനെ തേടി യുവതിയും മകനും

ദുബായ്: മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്തുന്നതിനായുള്ള ശ്രമത്തിൽ ഭാര്യയും ഇരുപത് വയസുകാരനായ മകനും. ​ഗുജറാത്ത് വഡോദര സ്വദേശിയായ സഞ്ജയ് മോത്തിലാലി(53)നെയാണ് കാണാതായത്. ഷാർജയിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. 2021ലാണ് കുടുംബവുമായി അവസനാമായി ബന്ധപ്പെട്ടത്. ‌‌പിന്നീട് യാതൊരു വിവരവുമില്ല.കേസിൽ ഒരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടർന്നാണ് ഭർത്താവിനെ തേടി ഭാര്യ കോമളവും മകൻ ‌‌‌ആയുഷും ദുബായിൽ എത്തിയത്. അബുദബിയിലെ ഇന്ത്യൻ എംബസി മുഖേന കുടുംബം യുഎഇ അധികൃതർക്ക് സഞ്ജയ് മോത്തിലാലിനെ കാണാനില്ലെന്ന് കാണിച്ച് പരാതിയും നൽകിട്ടുണ്ട്.2020 മാർച്ചിൽ സന്ദർശന വിസയിലാണ് സഞ്ജയ് യുഎഇയിലെത്തിയത്. യുഎഇയിൽ എത്തിയ ശേഷം ദിവസവും രണ്ടുതവണ അദ്ദേഹം തങ്ങളെ വിളിക്കാറുണ്ടായിരുന്നുവെന്ന് കോമളം പറഞ്ഞു. അദ്ദേഹം ഒരു ദിവസം പോലും വിളിക്കാതിരിക്കാറില്ല. ഞങ്ങൾ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം എന്നും വിളിക്കും. കഴിയുമ്പോഴെല്ലാം പണം അയയ്ക്കും. അദ്ദേഹം വിളിക്കുന്നത് നിന്നപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് തോന്നുകയായിരുന്നുവെന്ന് കോമളം പറഞ്ഞു.
2021 ജൂലൈ 8-ന് സഞ്ജയിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കോമളത്തിന് ഒരു സന്ദേശം ലഭിച്ചു. മാതൃഭാഷയായ ഗുജറാത്തി ഭാഷയിലായിരുന്നു സന്ദേശം. തൻ്റെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് അതിൽ എഴുതിയിരുന്നത്. എന്നാൽ അദ്ദേഹം തന്നെ ഇതിന് മുൻപ് ഫേസ്ബുക്ക് മെസഞ്ചർ ഉപയോ​ഗിച്ച് ബന്ധപ്പെട്ടിട്ടില്ലെന്ന് കോമളം പറഞ്ഞു.
അതിന് ശേഷം സഞ്ജയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ല. മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിപരിചയമില്ല. അദ്ദേഹത്തെ കുറിച്ച് വിവരങ്ങൾ ഇല്ലാതെ വന്നതോടെ ആരെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സഞ്ജയുടെ ഫോട്ടോ പ്രചരിപ്പിച്ചു. അമ്മയും മകനും യുഎഇയിലെ പ്രാദേശിക ഗുജറാത്തി സമൂഹത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.