

മനാമ : 47 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ടിപി അബ്ദുറഹ്മാൻ സാഹിബിന് അൽ മന്നായി കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാളം വിഭാഗം) റിഫ യൂണിറ്റ് യാത്രയയപ്പ് നൽകി.
യൂണിറ്റ് സെക്രട്ടറി സമീർ അലി സ്വാഗതം പറഞ്ഞ ചടങ്ങിൽ അൽ മന്നായി മലയാളം വിഭാഗം ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ അധ്യക്ഷത വഹിച്ചു.അബ്ദു റഹ്മാൻ സാഹിബിന്റെ പ്രവാസ കാലത്തെ ദീനീ പ്രവർത്തനങ്ങൾ ഇസ്ലാഹി പ്രസ്ഥാനത്തിന് എത്രമാത്രം നേട്ടമുണ്ടാക്കി എന്നകാര്യത്തോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും അറബി ഭാഷയിലും ഉള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും രിസാലുദ്ദീൻ പ്രത്യേകം സ്മരിക്കുകയുണ്ടായി.ആദ്യ കാലത്ത് ഗൾഫ് ഡെയിലി ന്യൂസ് പത്രത്തിൽ അബ്ദുറഹ്മാൻ സാഹിബ് ഇംഗ്ലീഷിൽ എഴുതുന്ന കഥകൾക്കായി GDN മാറ്റിവെക്കുന്ന കോളം മലയാളികൾക്കും പ്രത്യേകിച്ച് ഇസ്ലാഹി പ്രവർത്തകർക്കും ഏറെ അഭിമാനിക്കാൻ പറ്റുന്ന കാര്യമായിരുന്നു എന്ന് രിസാലുദ്ദീൻ കൂട്ടിച്ചേർത്തു.
മറ്റു കേന്ദ്ര നേതാക്കളായ ഹംസ കെ. ഹമദ്, കോയ ബേപ്പൂർ, പി.പി. ഹനീഫ, കുഞ്ഞമ്മദ് ഇസ ടൌൺ, അബ്ദുറഹ്മാൻ ഇസ ടൗൺ, നൂർ അടിയലത്ത്, നിസാർ, അബ്ദുൽ അസിസ്, അബ്ദുറഹ്മാൻ, സ്വാലിഹ് അൽ ഹികമി എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.റിഫ യൂണിറ്റിന് വേണ്ടി കേന്ദ്ര സോഷ്യൽ വെൽഫെയർ സെക്രട്ടറി ഹംസ കെ. ഹമദ് TP അബ്ദുറഹ്മാൻ സാഹിബിന് മൊമെന്റോ നൽകി ആദരിച്ചു.
ശേഷം നടന്ന മറുപടി പ്രസംഗത്തിൽ, മുപ്പതാമത്തെ വയസ്സിൽ പ്രവാസി ആയി ബഹ്റൈനിൽ എത്തി 47 വർഷത്തോളം ബഹ്റൈൻ മിലിട്ടറി വിഭാഗത്തിൽ ജോലി ചെയ്ത കാര്യം അദ്ദേഹം ഓർത്തെടുത്തു. ഏറെ നല്ല കാര്യങ്ങൾ ദീനിന് വേണ്ടി ചെയ്യാൻ സാധിച്ചു എന്നതിൽ റബ്ബിനെ സ്തുതിച്ചു കൊണ്ട്, ഇംഗ്ലീഷ് ഭാഷയിൽ തനിക്കുള്ള പ്രാവീണ്യം മനസ്സിലാക്കി കുറച്ച് സഹായികളുടെ സാനിധ്യത്തിൽ ബഹ്റൈനിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസക്ക് തുടക്കം കുറിച്ചകാര്യം അദ്ദേഹം ഓർമ്മിച്ചു.നമ്മുടെ കുട്ടികളുടെ മത പഠനം ഇംഗ്ലീഷിൽ ആക്കേണ്ട സാഹചര്യം നിർബന്ധമാന്നെന്ന് മനസ്സിലാക്കി അതിന് വേണ്ടുന്ന പുസ്തകങ്ങൾ മറ്റു ഭാഷകളിൽ നിന്നും അദ്ദേഹം തർജുമ ചെയ്യുകയുമുണ്ടായി.ചെറിയ ക്ലാസ് മുതൽ തുടങ്ങി ആ സംരംഭം ഇന്ന് ഏഴാം ക്ലാസ് വരെ ഉള്ള മദ്രസ്സകളിലായി ബഹ്റൈനിൽ അനേകം കുട്ടികൾക്ക് ദീൻ പഠിക്കാൻ കാരണമായതിൽ താൻ ഏറെ കൃതാർത്ഥനാണെന്ന് അദ്ദേഹം പറഞ്ഞു.ഖുർആൻ പഠനവും അത് പോലെ പല ഖുർആൻ ഖിറാഅത്ത് മത്സരങ്ങളിലും മുൻകാലങ്ങളിൽ കേരളത്തെ പ്രതിനിഥീകരിച്ച് കൊണ്ട് ബാംഗ്ളൂരിൽ വെച്ച് മത്സരിച്ച കാര്യവും അദ്ദേഹം ഓർക്കുകയുണ്ടായി.മുജീബ് നൂഹ് നന്ദി പറഞ്ഞു.







