ബഹുസ്വരതയെ മാറോടണച്ച ഇന്ത്യൻ ജനതയുടെ വിധി- കെ എം സി സി ബഹ്റൈൻ

മനാമ: ഇന്ത്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം ബഹുസ്വരതയെയും മതേതര ആശയങ്ങളെയും സ്വീകരിച്ച ഇന്ത്യൻ ജനതയുടെ വിധിയാണെന്ന് കെ എം സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു.ഹിന്ദുത്വ ഫാഷിസം മുഖമുദ്രയാക്കി ഭരിച്ച ബി ജെ പി യുടെ വർഗ്ഗീയ ധ്രുവീകരണം ഇന്ത്യൻ ജനതക്ക് സ്വീകാര്യമല്ലെന്ന പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പ് വിധി പകർന്നേകുന്നത്. ന്യൂനപക്ഷ സമൂഹത്തെ അപരവൽകരിച്ചും ഇന്ത്യൻ ഭരണഘടനയെ പോലും വെല്ലുവിളിച്ചും ബി ജെ പി നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെയെല്ലാം തള്ളികളഞ്ഞ ഇന്ത്യയിലെ വോട്ടർമാർ വിവേകത്തോടെ സമീപിച്ച ഇന്ത്യൻ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് വിധി വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയിലെ വിധിയെ മാത്രം പഠനങ്ങൾക്ക് വിധേയമാക്കുമ്പോൾ ഇന്ത്യക്കൊരിക്കലും വർഗ്ഗീയമാവാനോ ഹിന്ദുത്വവൽക്കരിക്കുവാനോ സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഈ വിധി ഓരോ ഇന്ത്യക്കാരനും വലിയ ആശ്വാസമാണ് പ്രതിഫലിക്കുന്നത്.
ജനവിരുദ്ധ നയങ്ങളും ധാർഷ്ട്യവും കൊണ്ട് മാത്രം ഭരണത്തിന് നേതൃത്വം നൽകുന്ന കേരള ഗവൺമെൻ്റിനും ഈ വിധിയിൽ നിന്നും പാഠം പഠിക്കാനുണ്ടെന്നും, ഏകാധിപത്യ മനോഭാവം വെച്ചു പുലർത്തുന്ന എല്ലാ ഭരണാധികളും ഈ തിരഞ്ഞെടുപ്പ് വിധി കണ്ണുതുറന്ന് കാണേണ്ടതുണ്ടെന്നും കെ എം സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു.
ഇന്ത്യാ മുന്നണിക്കും കേരളത്തിൽ യു ഡി എഫ് മുന്നണിക്കും വോട്ടുകൾ രേഖപ്പെടുത്തിയ എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രതേകിച്ചു ബഹ്‌റൈനിൽ നിന്നും നാട്ടിൽ പോയി വോട്ട് രേഖപ്പെടുത്തിയവരെയും അഭിനന്ദിക്കുന്ന തായി കെ എം സി സി ബഹ്റൈൻ സംസ്ഥാന ആക്റ്റിങ്ങ് പ്രസിഡൻ്റ് എ പി ഫൈസൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും അറിയിച്ചു.