ഒമാനിൽ രോഗവിവരം അറിയിച്ചില്ലെങ്കിൽ മൂന്നുവർഷം വരെ തടവും 3000 റിയാൽ വരെ പിഴയും

മസ്കറ്റ് : കോവിഡ് രോഗബാധ സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്യാത്തവർക്കും ക്വാറന്റ്യൻ മാർഗ നിർദേശങ്ങൾ പാലിക്കാത്തവർക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയുള്ള സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കമ്മിറ്റിയുടെ അറിയിപ്പ്. പകർച്ചവ്യാധിയെ കുറിച്ച് യഥാസമയം സർക്കാറിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവും 1000 റിയാൽ മുതൽ 3000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷയോ നൽകാനാണ് റോയൽ ഡിക്രി 32/2020 പ്രകാരമുള്ള നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.വിദേശികളെ ശിക്ഷക്ക് ശേഷം നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പകർച്ചവ്യാധി നിരോധന നിയമത്തിന്റെ 19, 20 വകുപ്പുകളിലാണ് മാറ്റം വരുത്തിയത്. ഡോക്ടർ പകർച്ചവ്യാധിയെ കുറിച്ച് മതിയായ മുന്നറിയിപ്പും പടരുന്ന രീതികളെ കുറിച്ചും രോഗം പടരാതിരിക്കാൻ ശ്രദ്ധേിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാർഗ നിർദേശം നൽകിയിട്ടും രോഗബാധിതർ പാലിക്കാത്ത പക്ഷം മുകളിൽ നൽകിയ ശിക്ഷക്ക് അർഹരാണ്. പകർച്ച വ്യാധി ബാധിതനോ രോഗ ബാധ സംശയിക്കപ്പെടുന്നവരോ ഏറ്റവുമടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി വൈദ്യ പരിശോധനക്ക് വിധേയമാവുകയും ചികിത്സ തേടേണ്ടതുമാണ്.പകർച്ചവ്യാധി ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ വൈദ്യപരിശോധനക്ക് വിധേയരാക്കാൻ നിയമ ഭേദഗതി ആരോഗ്യ വകുപ്പിന് അധികാരം നൽകുന്നു. ആവശ്യമെങ്കിൽ ഇവരുടെ ലഗേജുകൾ അടക്കം പിടിച്ചുവെച്ച് ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ സമ്പർക്ക വിലക്കിലേക്ക് മാറ്റുകയും ചെയ്യാം. രോഗിയോ രോഗം സംശയിക്കപ്പെടുന്നയാളോ താൻ ചികിത്സയിലുള്ള ആരോഗ്യ സ്ഥാപനത്തിന്റെ നിർദേശങ്ങൾ പാലിക്കണം.രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്ന ഒരു പെരുമാറ്റവും ഇവരിൽ നിന്ന് ഉണ്ടാകാൻ പാടില്ല. രോഗത്തിന്റെ വ്യാപനം തടയുന്നതിന് വ്യവസ്ഥ ചെയ്ത നടപടികളിൽ നിന്ന് വിട്ടുനിൽക്കാനോ പിന്തിരിയാനോ പാടില്ലെന്നും നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നിശ്ചയിക്കപ്പെട്ട പട്ടികയിലുള്ള പകർച്ചവ്യാധികൾക്ക് ആരോഗ്യ മന്ത്രിയുടെ നിബന്ധനകൾക്ക് വിധേയമായി സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സയും പരിചരണവും ലഭ്യമാകുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.