തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും യാത്രാ സൗകര്യമൊരുക്കണം: ഐ സി എഫ്

ബഹ്‌റൈൻ :ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരെയും തിരികെയെത്തിക്കാൻ ആവശ്യമായ യാത്രാപദ്ധതിയാണ് കേന്ദ്ര കേരള സർക്കാറുകൾ ഒരുക്കേണ്ടതെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ. പരസ്പര വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കാതെ ഇതിന്നായി ഏകീകൃത നിലപാടിലേക്ക് എത്താൻ സർക്കാറുകൾ മുന്നോട്ടുവരണം.

ഏറ്റവും കൂടുതൽ ഇന്ത്യക്കാർ അധിവസിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ നിലവിലെ സാഹചര്യത്തിൽ ധാരാളം പേർ അവരവരുടെ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നവരുണ്ട്. എല്ലാ തരത്തിലുമുള്ള ജനങ്ങൾ അതിലുണ്ട്. അവർക്കെല്ലാം നാട്ടിലെത്താനുള്ള വഴിയാണ് തുറന്നുകിട്ടേണ്ടത്. മുൻ ഗണനാ വിഭാഗത്തിൽ പെട്ടവരെ നാട്ടിലെത്തിക്കുന്നതിനു ഇന്ത്യൻ മിഷനുകളുടെ ഏകോപനത്തോടെ നടക്കുന്ന വന്ദേ ഭാരത് മിഷനിൽ കൂടുതൽ വിമാനങ്ങൾ ഉൾപ്പെടുത്തി ആ വിഭാഗത്തിൽ പെടുന്നവരുടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണം. നിലവിലെ ഷെഡ്യൂൾ പ്രകാരം എംബസിയിൽ റജിസ്റ്റർ ചെയ്ത മുൻ ഗണനാ വിഭാഗക്കാർക്ക് നാട്ടിലെത്താൻ മാസങ്ങളെടുക്കേണ്ടി വരും. ദുരിതമനുഭവിക്കുന്ന ഇത്തരമാളുകൾക്ക് വേഗത്തിൽ നാട്ടിലെത്താനും ചികിത്സയടക്കമുള്ള കാര്യങ്ങൾ നിർവഹിക്കേണ്ടവർക്ക് അത് നിർവഹിക്കാനും അവസരമുണ്ടാക്കണം.

മുൻ ഗണനാ പട്ടികയിൽ ഉൾപ്പെടാത്തവരും അതേസമയം നിരവധി പ്രതിസന്ധികൾ അനുഭവിക്കുന്നവരുമായ പ്രവാസികളുടെ എണ്ണം ഇതിനേക്കാൾ അധികം വരും. അവർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ ചാർട്ടർ ഫ്ലൈറ്റുകൾ അനുവദിച്ചും സാധാരണ നിലയിലുള്ള വിമാന സർവീസ് പുനരാരംഭിച്ചും പ്രശ്നത്തിനു പരിഹാരം കാണണം. ഈ വിഭാഗം പ്രവാസികളെ പാടെ അവഗണിച്ചുകൊണ്ടുള്ള സമീപനമാണ് ഭരണകൂടം കാണിക്കുന്നതെന്ന് സംശയിക്കേണ്ടി വരും. നാട്ടിലെത്താൻ സാമാന്യ നിരക്കിലുള്ള വിമാനക്കൂലി നൽകാൻ കഴിയുന്നവരാണ് ഇവർ. അതിനു തയ്യാറായ അവർക്ക് അവസരം നിഷേധിക്കുന്ന രീതിയിൽ നിയന്ത്രണങ്ങൾ വെക്കുന്നത് നീതീകരിക്കാനാവില്ല. അതേസമയം ചാർട്ടർ വിമാന സർവീസുകളുടെ പേരിൽ പ്രവാസികളെ കൊള്ളയടിക്കാൻ ആരെയും അനുവദിക്കരുത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിസന്ധിയിൽ പെടുമ്പോൾ എല്ലാ നിലക്കും താങ്ങായി നിന്നവരാണ് ഈ വിഭാഗത്തിലെ ഭൂരിഭാഗമെന്ന് അധികൃതർ മനസ്സിലാക്കണം. കോറൻ്റൈൻ അടക്കമുള്ള ക്രമീകരണങ്ങളിൽ സർക്കാറുകൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുമവർ ഒരുക്കമാണ്. ഈ ജനവിഭാഗത്തിനു മുന്നിൽ വാതിലടക്കുന്ന സമീപനം ആശ്വാസ്യകരല്ലാത്തതാണ്. അവരും വന്ദേ ഭാരത് വിമാനങ്ങളിൽ വരണമെന്ന് പറയുന്നത് ഏത് അർഥത്തിലാണെന്ന് മനസ്സിലാവുന്നില്ലെന്നും ഐ സി എഫ് പറഞ്ഞു.