കോവിഡ് പശ്ചാത്തലത്തിൽ മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലും അണുനശീകരണത്തിനായി സ്ഥാപിച്ച സ്മാർട്ട് റോബോട്ടുകൾ പ്രവർത്തനം തുടങ്ങി.

By : Mujeeb Kalathil

ദമാം : അഞ്ച് മുതൽ എട്ട് മണിക്കൂറോളം മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുമെന്നതാണ് റോബോട്ടുകളുടെ പ്രധാന സവിശേഷത.മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാമിംഗ് പ്രകാരം ആറ് തലങ്ങളിലായി കൃത്യമായ ഇടവേളകളിൽ യന്ത്രം അണുനശീകരണം നടത്തും. സംസം വിതരണത്തിനും ഇത്തരം റോബോട്ടുകളുണ്ട്. ആളുകളുടെ സഹായമില്ലാതെ തന്നെ ഇവ ചലിക്കും. 10 മിനിറ്റിനകം 100 സംസം ബോട്ടിലുകൾ ഇവ വിതരണം ചെയ്യും. ഹജ് കർമവുമായി ബന്ധപ്പെട്ട തീർഥാടകരുടെ സംശയനിവാരണങ്ങൾക്കും മതവിധികൾ നൽകാനും ഇസ്‌ലാമികകാര്യ മന്ത്രാലയം റോബോട്ടുകളും ഏർപ്പെടുത്തി. മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ നൂതന സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് മതവിധികൾക്ക് റോബോട്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. റോബോട്ടുകൾ സംശയനിവാരണത്തിന് സമീപിക്കുന്ന ഹജ് തീർഥാടകരെയും മതവിധി നൽകുന്ന പണ്ഡിതരെയും ഇരുപത്തിനാലു മണിക്കൂറും വീഡിയോ കോൾ സംവിധാനത്തിൽ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹജ് തീർഥാടകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ബോധവൽക്കരണങ്ങളും റോബോട്ടുകൾ നൽകുന്നു.