യു.എ.ഇയിലേക്ക് ഡോക്ടർമാരെ അയച്ച് ഇന്ത്യ ; ഏഴ് മെട്രിക് ടൺ മെഡിക്കൽ സാമഗ്രികൾ നൽകി യു. എ. ഇ

    ദുബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു ഇന്ത്യയും യു.എ.ഇയും. യു.എ.ഇയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ മികവുറ്റ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ  ഇന്ത്യ അയക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആദ്യ സംഘം ഉടനെ യു.എ.ഇയിലെത്തും. 88 പേരാണ് ഇൗസംഘത്തിലുണ്ടാവുക. ഡൽഹിയിലെ യു.എ.ഇ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലെ ഹൃദ്യമായ ബന്ധത്തിന് ഇന്ത്യ പുലർത്തുന്ന പ്രാമുഖ്യം വ്യക്തമാക്കുന്ന നടപടിയാണിതെന്നും യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി.അതേ സമയം ഏഴ് മെട്രിക് ടൺ മെഡിക്കൽ സാമഗ്രികളടങ്ങുന്ന പ്രത്യേക വിമാനമാണ് യു.എ.ഇ ഇന്ത്യയിലേക്ക് അയച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റ് ഉൾപ്പെടെ പ്രതിരോധ സാമഗ്രികൾ ഇല്ലാതെ പ്രയാസം നേരിടാതിരിക്കുവാനാണ് യു.എ.ഇയുടെ നടപടി. 7000 ആരോഗ്യ പ്രവർത്തകർക്കാവശ്യമായ കിറ്റുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസിയായ വാം വ്യക്തമാക്കി. വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന സാഹോദര്യ ബന്ധത്തിന്റെ ഭാഗമാണ് ഇൗ പിന്തുണയെന്ന് യു.എ.ഇ അധികൃതർ അഭിപ്രായപ്പെട്ടു. നേരത്തേ യു.എ.ഇയിലെ സേവനത്തിനിടെ ഇന്ത്യയിലേക്ക് അവധിയിൽപോയ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധരെ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് യു.എ.ഇ ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഒട്ടും കാലതാമസമില്ലാതെ യു.എ.ഇക്ക് ആവശ്യമായ പിന്തുണയുമായി ഇന്ത്യ മുന്നോട്ടുവരികയായിരുന്നു.