പാസ്പോർട്ട് പുതുക്കാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ

കുവൈറ്റ് സിറ്റി : ലോക്ക് ഡൗൺ കാരണം പാസ്പോർട്ട് പുതുക്കാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ പ്രയാസത്തിൽ. തങ്ങളുടേതല്ലാത്ത കാരണത്താൽ പാസ്പോർട്ട് പുതുക്കാൻ കഴിയാതെ കാലാവധി കഴിഞ്ഞ് എട്ടുദീനാർ പിഴ അടക്കേണ്ട അവസ്ഥയിലാണ് ഇവർ. ജലീബ് അൽ ശുയൂഖിലെ പാസ്പോർട്ട് സേവാകേന്ദ്രം ലോക് ഡൗൺ പശ്ചാത്തലത്തിൽ അടച്ചിട്ടതാണ് പ്രതിസന്ധിക്ക് കാരണം.ജലീബിലുള്ളവർക്ക് ഇപ്പോൾ പുറത്തുപോവാനും വഴിയില്ല. സമീപ പ്രദേശങ്ങളിലുള്ളവരും ജലീബ് കേന്ദ്രത്തെ ആശ്രയിച്ചിരുന്നു. ഇവർക്ക് ശർഖ്, ഫഹാഹീൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്നാണ് നിർദേശമെങ്കിലും തിരക്ക് കാരണം അപ്പോയിൻറ്മന്റ് കിട്ടുന്നില്ല. ലോക് ഡൗൺ നിലവിലുള്ള മഹ്ബൂല നിവാസികൾക്കും പാസ്പോർട്ട് പുതുക്കാൻ വഴിയില്ല.കോക്സ് ആൻഡ് കിങ്സ് ഗ്ലോബൽ സർവീസസ് എന്ന കമ്പനിയെയാണ് ഇന്ത്യൻ എംബസി പാസ്പോർട്ട് സംബന്ധിച്ച ഒൗട്ട്സോഴ്സ് സേവനത്തിന് ഏൽപിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളും എത്ര ദിവസം നീളുമെന്ന് നിശ്ചയമില്ല. ഇൗ സാഹചര്യത്തിൽ ജലീബിലെ പാസ്പോർട്ട് സേവാ കേന്ദ്രം തുറക്കണമെന്ന് ഇന്ത്യൻ സമൂഹത്തിൽനിന്ന് ആവശ്യമുയരുന്നു.പാസ്പോർട്ട് കാലാവധി കഴിഞ്ഞതിന്റെ എട്ട് ദീനാർ പിഴ ഒഴിവാക്കി നൽകണമെന്നും ആവശ്യമുണ്ട്. പൊതുമാപ്പിന് ഒൗട്ട് പാസ് അപേക്ഷിക്കുമ്പോൾ നൽകേണ്ട അഞ്ചുദീനാർ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതേ മാതൃകയിൽ പ്രത്യേക ഉത്തരവിലൂടെ പിഴയും ഒഴിവാക്കണമെന്നാണ് ആവശ്യം.