ഇന്ത്യന്‍ സ്കൂള്‍,പിന്‍ സീറ്റ് ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി സ്കൂളിനെ നശിപ്പിക്കരുത്:- യു.പി.പി

ബഹ്‌റൈൻ : ഇന്ത്യന്‍ സ്കൂളിലെ നിലവിലെ ഭരണ സമിതി തങ്ങളെ നിയന്ത്രിക്കുന്ന അദ്യശ്യ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്ന വെറും പാവ കമ്മിറ്റി ആകരുതെന്നും പതിനായിരത്തിലധികം വരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും യു.പി.പി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അടിയന്തിരമായിറക്കിയ പത്രകുറിപ്പില്‍ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ ഫീസ് കുടിശിഖ വരുത്തുന്നത് കാരണം സ്കൂള്‍ നടത്തികൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നുള്ള വാര്‍ത്ത തീര്‍ത്തും വിചിത്രപരവും നിരുത്തരവാദപരവുമാണ് . കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓരോ അദ്ധ്യയന വര്‍ഷം തുടങ്ങുമ്പോഴും ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ത്ഥികളെ ഫീസടച്ചു തീര്‍ക്കാതെ പ്രമോഷന്‍ നല്‍കുകയോ പുതിയ ക്ളാസ്സില്‍ കയറ്റുകയോ ചെയ്യാറില്ല, ഓരോ പരീക്ഷകള്‍ കഴിയുമ്പോഴും ഫീസ് അടച്ചു തീര്‍ക്കാതെ കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡും റിസല്‍ട്ടും ഈ കമ്മറ്റി നല്‍കാറുമില്ല. എന്നിട്ടും പൊതു സമൂഹത്തിന് മുന്നില്‍ മുഴുവന്‍ രക്ഷിതാക്കളേയും ഇകഴ്ത്തുന്ന രീതിയില്‍ വീണ്ടും ഫീസ് കുടിശ്ശിക ഭീതികരമാം വിധം എന്ന രീതിയില്‍ വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതിലെ ലക്ഷ്യം എന്താണെന്ന് രക്ഷിതാക്കള്‍ക്കും പൊതു സമൂഹത്തിനും അറിയേണ്ടതുണ്ട്. ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ ഫീസ് അടക്കാത്തതും ഇന്ത്യന്‍ സ്കൂളിന് ഫെയര്‍ നടത്താന്‍ പറ്റാത്തതും പ്രതിപക്ഷ പാനലിന്‍റെ സമ്മര്‍ദ്ദം മൂലമാണെന്ന ബന്ധപ്പെട്ടവരുടെ വാദം തികച്ചും ബാലിശമാണ്.സ്കൂളിലെ ഓഡിറ്റോറിയവും ഗ്രൗണ്ടും പുറത്തുള്ള സംഘടനകൾക്ക് വാടകക്ക് കൊടുത്തു കിട്ടുന്ന വരുമാനം ഇല്ലാതാക്കിയത് ചില ഈവന്‍റ് മാനേജ്മെന്‍റുകളുടെ കുടിപ്പക മൂലമാണ് അതും യൂ. പി. പി യുടെ തലയിൽ കെട്ടിവച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ കാര്യങ്ങൾ ഒക്കെ യൂ. പി. പി യാണ് ചെയ്തതെന്ന്
തെളിയിച്ചാല്‍ യു.പി.പി പിരിച്ചു വിട്ട് മുഴുവന്‍ അംഗങ്ങളും മറു പാനലില്‍ ചേരുന്നതാണ്. മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവര്‍ അധികാരം വിട്ടൊഴിയാൻ തയ്യാറാണോ എന്നും യു.പി.പി ചോദിച്ചു. ചെയര്‍മാനെ പോലെ തന്നെരക്ഷിതാക്കള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു കമ്മിറ്റിയംഗം ഇപ്പോഴും സ്കൂളിനു എതിരാണെന്ന പ്രചരണം തികച്ചും അപലപനീയവും ഭരണ ഘടനക്കോ തങ്ങളുടെ സ്ഥാന മാനങ്ങള്‍ക്കോ നിരക്കാത്തതാണെന്നും ആ പ്രസ്താവന നടത്തിയത് ആരായാലും മാത്യകാപരമായ ഖേദപ്രകനം പൊതു സമൂഹത്തോടും രക്ഷിതാക്കളോടും നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ രക്ഷിതാക്കളല്ലാത്ത പഴയ കമ്മിറ്റിയിലെ ചിലര്‍ ഇപ്പോഴും സ്കൂളിനകത്തെ ഔദ്യോഗികവും അനൗദ്യോഗികവുമായ പല പരിപാടികളിലും നിറഞ്ഞ് നില്‍ക്കുന്നതിന്‍റെ ഉദ്ദേശ്യമെന്താണ് ? അങ്ങിനെയെങ്കിൽ മൂന്ന് വര്‍ഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നതും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതുമെന്തിനാണെന്നും രക്ഷിതാക്കളല്ലാത്തവര്‍ക്ക് സ്കൂളിനകത്ത് എന്ത് കാര്യമാണുള്ളതെന്നും യു.പി.പി നേതാക്കള്‍ പത്ര സമ്മേളനത്തിലൂടെ ചോദിച്ചു.സ്കൂളില്‍ നടത്തുന്ന അറ്റകുറ്റ പണികളും ,നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സ്വന്തം കമ്മറ്റിയംഗവും പരിചയ സമ്പന്നനുമായ എഞ്ചിനീയറെ അറിയിക്കാതെയും അഭിപ്രായം ചോദിക്കാതെയും ചിലരുടെ തല്‍പരകക്ഷികളായ ആളുകളെ ഏല്‍പ്പിക്കുന്നത് എന്ത് ലക്ഷ്യമിട്ടാണ് എന്നുംഅവര്‍ചോദിച്ചു. പത്ര സമ്മേളനത്തില്‍ യു.പി.പി നേതാക്കളായ ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, അനില്‍.യു.കെ, ഹരീഷ് നായര്‍, ജ്യോതിഷ് പണിക്കര്‍, എഫ്.എം. ഫൈസല്‍, ഡോക്ടര്‍ ശ്രീദേവി, അനസ് റഹീം, മന്‍ഷീര്‍, റുമൈസ അബ്ബാസ്,മുബീന മന്‍ഷീര്‍ എന്നിവര്‍ പങ്കെടുത്തു.