മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം: ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായി പ്രതിഷേധിച്ചു

മനാമ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് ജനങ്ങളെ കൈപിടിച്ചുയർത്താനായി, യു.പി.എ. സർക്കാർ മുൻ പ്രധാനമന്ത്രി ഡോ : മൻമോഹൻ സിംഗ്, മുൻ യു.പി.എ ചെയർപേഴ്സൻ സോണിയ ഗാന്ധി എന്നിവരുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതിയാണിത്.കഴിഞ്ഞ 11 വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിന് സമാനമായ ഒരു പദ്ധതിയും അവതരിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം തുടങ്ങിയ ജനോപകാര നിയമങ്ങൾ കൊണ്ടുവന്ന യു.പി.എ. സർക്കാരിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്രമോദി സർക്കാരിന് അവകാശപ്പെടാൻ ഒന്നുമില്ല. പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് രാഷ്ട്രപിതാവിന്റെ പേരിനോട് വരെ ശത്രുത തീരാത്ത സംഘപരിവാർ പകയുടെ ഭാഗമാണ്. ഈ പേരുമാറ്റൽ അജണ്ടകൾക്കെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് ആവശ്യപ്പെട്ടു.