കെ ആർ ഗൗരിയമ്മ, സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ നേതാവ് – ഒഐസിസി.

മനാമ : കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രതിസന്ധി കളെയും, പ്രതിബന്ധങ്ങളെയും നേരിട്ട് വിജയിച്ച നേതാക്കളിൽ പ്രമുഖ സ്ഥാനമാണ് കെ ആർ ഗൗരിയമ്മക്ക് എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അനിശോചന കുറിപ്പിൽ അനുസ്മരിച്ചു. ഉയർന്ന വിദ്യാഭ്യാസവും നേടി വക്കീൽ ജോലിയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തന മണ്ഡലത്തിൽ ഇറങ്ങിയ കെ ആർ ഗൗരിയമ്മ,സ്വന്തം ഇഷ്ടപ്രകാരം കനൽ വഴികളിലൂടെയുള്ള ജീവിതം തെരഞ്ഞെടുത്തു. പ്രതിസന്ധി കളെയും പ്രതിബന്ധങ്ങളെയും തകർത്തു മുന്നേറുവാൻ അവർക്ക് സാധിച്ചത് ഉറച്ച മനസ്സും, ലക്ഷ്യത്തിൽ എത്തുവാനുള്ള കഠിനധ്വാനവുമാണ്. കെ ആർ ഗൗരി എന്ന ഔദ്യോഗീക പേരിൽ ഉപരിയായി ഗൗരിയമ്മ എന്ന എല്ലാ കേരളീയരുടെയും അമ്മ എന്ന സ്ഥാനത്ത് കാണുവാനാണ് എല്ലാവരും ഇഷ്ടപെട്ടിരുന്നത്.രാഷ്ട്രീയ ജീവിതവും,
കുടുംബജീവിതവും ഒന്നായി കാണുവാൻ ആഗ്രഹിച്ച വ്യക്തിത്വo ആയിരുന്നു. വനിതാ മുഖ്യമന്ത്രി എന്ന രീതിയിൽ കേരളത്തിലെ ജനങ്ങൾ സമ്മതീദാനവകാശം വിനിയോഗിച്ചു എങ്കിലും സംഘടനയിൽ കെ ആർ ഗൗരിയമ്മക്ക് പിന്തുണ ലഭിക്കാതെ വന്നത് മൂലം മുഖ്യമന്ത്രി എന്ന സ്ഥാനത്ത് എത്തുവാൻ സാധിച്ചില്ല. രണ്ട് പതിറ്റാണ്ട് കാലം ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാകുവാനും, കേരളത്തിലെ യൂ ഡി എഫ് മന്ത്രിസഭയുടെ ഭാഗമായി പ്രവർത്തിക്കുവാനും സാധിച്ചു. പതിമൂന്ന് തിരഞ്ഞെടുപ്പിൽ ജയിച്ച കെ ആർ ഗൗരിയമ്മ ആറു തവണ മന്ത്രിയായി.
ജനങ്ങളോടൊപ്പം നിൽക്കുവാൻ ആഗ്രഹിച്ച നേതാവ് ആയിരുന്നു കെ ആർ ഗൗരിയമ്മ എന്നും ഒഐസിസി അഭിപ്രായപ്പെട്ടു.