ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന

റിയാദ്‌:സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന. 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നിൽ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ഇതിന് പിന്നാലെ അമേരിക്കയും സമാന വാദവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസംമായിരുന്നു സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടന്നത്.യമൻ അതിർത്തിയിൽ നിന്നും 180 കി.മീ അകലെയുള്ള അബഹ വിമാനത്താവളത്തിലാണ് ഹൂതി വിമതരുടെ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തതായി സൗദി സഖ്യസേന അറിയിച്ചിരുന്നു.മക്കയിൽ നടന്ന ഇസ്ലാമിക ഉച്ചകോടിയിൽ ഇറാനെതിരെ സായുധ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു അറബ് രാജ്യങ്ങൾ. പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനെതിരെ സൗദി ഉന്നയിക്കുന്ന സാഹചര്യത്തിൽ വിഷയം കൂടുതൽ വഷളാകും. മേഖലയിൽ ഹൂതികളും അവരെ പിന്തുണക്കുന്നവരും അസ്ഥിരത സൃഷ്ടിക്കുന്നതിനുള്ള തെളിവാണ് സംഭവമെന്ന് സൗദിയും യു.എസും പ്രതികരിച്ചു.ആക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഇന്ത്യയിൽ നിന്നും യമനിൽ നിന്നുമുള്ള വനിതകളുമുണ്ട്.