പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകളുടെ നിരക്ക് വർധിപ്പിച്ച നോർക്ക നടപടി പിൻവലിക്കണം. പ്രവാസി വെൽഫെയർ.

മനാമ: പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിവിധ സേവനങ്ങൾക്കായി നൽകി വരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ നിരക്ക് വർധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍ വലിക്കണമെന്ന് പ്രവാസി വെൽഫെയർ, ബഹ്റൈൻ ആവശ്യപ്പെട്ടു.

ജി.എസ്.ടി ആക്റ്റ് പ്രകാരം എല്ലാ സര്‍ക്കാര്‍ സേവങ്ങള്‍ക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറ പിടിച്ച് കഴിഞ്ഞ ദിവസമാണ്‌ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയ്ക്ക് 5 ശതമാനം നിരക്ക് വർധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അധിക ബാധ്യത അടിച്ചേല്പ്പിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. നിലവില്‍ ആകര്‍ഷണീയത കുറഞ്ഞ വിവിധ പദ്ധതികളില്‍ ഗള്‍ഫ് നാടുകളിലെ സാമൂഹിക സന്നദ്ധ സംഘടനകളുടെ നിരന്തര ബോധവത്കരണത്തിലൂടെയാണ്‌ പ്രവാസികള്‍ അംഗങ്ങളാവുന്നത് എന്നിരിക്കെ നിരക്ക് വര്‍ദ്ധന ആളുകളെ പദ്ധതികളില്‍ നിന്ന് അകറ്റുകയും പ്രവാസി ക്ഷേമത്തിനായി മാറ്റി വെക്കുന്ന തുക അര്‍ഹരായവര്‍ക്ക് കിട്ടാതായി പോകുന്ന അവസ്ഥയിലേക്ക് പോകുമെന്നും പ്രവാസി വെൽഫെയർ ഇറക്കിയ പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.