മസ്കറ്റ് :സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജീരിയൽ, അഡ്സമിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കുന്നതിന് കഴിഞ്ഞവർഷം മേയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു അതിന് തൊട്ടുപിന്നാലെ ആണ് രണ്ട് തസ്തികയിൽ കൂടി വിസവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സെയിൽസ് റെപ്രസന്ററ്റീവ്, സെയിൽസ് പ്രമോട്ടർ, പർച്ചേഴ്സസ് റെപ്രസന്ററ്റീവ് തസ്തികകളിൽ പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയതായി മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അബ്ദുല്ല അൽ ബക്രി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചു.വിസവിലക്ക് ഏർപ്പെടുത്തിയ തസ്തികകളിൽ ജോലിചെയ്യുന്ന വിദേശികൾക്ക് നിലവിലെ വിസ കാലാവധി കഴിയുന്നതുവരെ ജോലിയിൽ തുടരാം. ശേഷം വിസ പുതുക്കി നൽകുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.എൻജിനീയർമാരുടേതടക്കം 10 വിഭാഗങ്ങളിലെ 87 തസ്തികകളിൽ 2018 ജനുവരിയിൽ ഏർപ്പെടുത്തിയ താൽക്കാലിക വിസവിലക്ക് ഒാരോ ആറുമാസം കൂടുമ്പോഴും പുതുക്കിവരുന്നുമുണ്ട്. ഇൗ തസ്തികകളിൽ പുതിയ വിസകൾ അനുവദിക്കില്ലെങ്കിലും നിലവിലുള്ള വിസകൾ പുതുക്കിനൽകുന്നുണ്ട്. ഇൻഷുറൻസ് കമ്പനികളിലും ഇൻഷുറൻസ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതവും സ്വദേശിവത്കരണം വേണമെന്നാണ് നിർദേശം. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒമാനിൽ 17 ലക്ഷത്തോളം വിദേശ തൊഴിലാളികളാണുള്ളത്. കർശനമായ സ്വദേശിവത്കരണ നയങ്ങൾ നിമിത്തം വിദേശികളുടെ എണ്ണത്തിൽ ഒാരോ വർഷവും കാര്യമായ കുറവാണ് സംഭവിക്കുന്നത്.