പെൺകുട്ടിക്ക് എല്ലാ പിന്തുണയും, നടപടി ധീരവും ഉദാത്തവും: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അമ്പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലത്തു ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്കു പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തി. യുവതിയുടെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണെന്ന് അവർ പറഞ്ഞു.

കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സുള്ള പെൺകുട്ടിയെ ഇയാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നതായാണു മൊഴി. അതേസമയം, ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് ശ്രീഹരി പൊലീസിനു നൽകിയ മൊഴി.