ശമ്പളം കുറക്കുന്ന കമ്പനികൾ തെളിവ് ഹാജരാക്കണം – തൊഴിൽ മന്ത്രി

മസ്കറ്റ് : കോവിഡ് പ്രതിസന്ധി മൂലം ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികൾ മതിയായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അൽ ബക്രി പറഞ്ഞു. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങൾ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനുള്ള തെളിവുകളാണ് ഹാജരാക്കേണ്ടത്. സുപ്രീം കമ്മിറ്റി അനുമതി നൽകിയ ശമ്പളം കുറക്കുന്നതടക്കം നടപടികൾ ഇതിന് ശേഷം മാത്രമേ കൈകൊള്ളാൻ പാടുള്ളൂവെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. പ്രതിസന്ധിയിലുള്ള കമ്പനികൾക്ക് തൊഴിലാളികളുമായുള്ള ധാരണ പ്രകാരം ജോലി സമയത്തിലെ കുറവിന് ആനുപാതികമായി ശമ്പളം കുറക്കുന്നതിനും വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നൽകിയിരുന്നു. വേതനം കുറക്കുന്നതടക്കം നടപടികൾ കൈകൊള്ളുന്നതിന് മുമ്പ് സാധ്യമായ എല്ലാ പരിഹാര മാർഗങ്ങളും തേടണം. തൊഴിലാളികളുമായി ധാരണയിൽ എത്തിയ ശേഷം മാത്രമേ ശമ്പളം കുറക്കാൻ പാടുള്ളൂ. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്പ് വേതനത്തിൽ കുറവ് വരുത്തിയ കമ്പനികളുമായി ചർച്ചകൾ നടന്നുവരുകയാണ്. ഇവർ ഇങ്ങനെ കുറവ് വരുത്തിയ പണം തൊഴിലാളികൾക്ക് തിരികെ നൽകണം. ഇൗ വിഷയത്തിൽ 26 കമ്പനികളുമായി ധാരണയിലെത്തി. 15 കമ്പനികളുമായി ചർച്ചകൾ നടന്നുവരുകയാണ്. സ്വദേശി തൊഴിലാളികളുടെ അവകാശങ്ങൾ എല്ലാ കമ്പനികളും സംരക്ഷിക്കണമെന്നും മാനവ വിഭവശേഷി മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കമ്പനികൾക്ക് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ പരസ്പരം കൈമാറ്റം ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.