
ദോഹ : കഴിഞ്ഞ മാസം ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിൽനിന്നായി 1,43,000 ടണിന് മുകളിലുള്ള ചരക്കുകളിലെ ഇടപാടുകൾ നടന്നിരുന്നു . മുൻ വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 151 ശതമാനം വർധനയാണുണ്ടായതെന്ന് എംവാനി ഖത്തർ അധികൃതർ വ്യക്തമാക്കി . പതിനനാല് ശതമാനം വർധനവാണ് നിർമാണ സാമഗ്രികളുടെ കയറ്റുമതിയുടെ അളവിൽ കഴിഞ്ഞ വർഷം ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ ഉണ്ടായിട്ടുള്ളത് . ഈ വർഷം ജൂണിൽ 232 കപ്പലുകളാണ് തുറമുഖങ്ങളിലെത്തിയത്. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലൂടെയുള്ള കണ്ടെയ്നർ കൈമാറ്റം 1,33,461 ടി.ഇ.യു (ട്വന്റിഫൂട്ട് ഇക്വിവലന്റ് യൂനിറ്റ്) ആണ്. ഈ കാലയളവിൽ ജനറൽ, ബൾക്ക് ചരക്ക് -1,43,101 ടൺ, റോറോ -9883 യൂനിറ്റ്, കന്നുകാലികൾ -15,229, നിർമാണ സാമഗ്രികൾ -25,742 ടൺ എന്നിങ്ങനെയായിരുന്നു ചരക്കുകൈമാറ്റം. വേൾഡ് മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ദിനത്തിന്റെ ഭാഗമായി ഖത്തറിലെ കടൽ ഗതാഗതം ആധുനികവും അന്താരാഷ്ട്ര നിലവാരമുള്ളതുമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് എംവാനി ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചു. തീരപ്രദേശത്ത് നാവിഗേഷൻ നിരന്തരം നിരീക്ഷിച്ച് സമുദ്രപാതയുടെ സുരക്ഷ വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം







