വാടക കരാർ പുതുക്കാതെ ആളെ താമസിപ്പിച്ചാൽ 8ന്റെ പണി കിട്ടും

മസ്കത്ത്:ഒമാനില്‍ വാടക കരാറിന്‍മേലുള്ള നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇത്തരം നികുതി വെട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.വാര്‍ഷിക വാടകയുടെ അ‍ഞ്ചു ശതമാനമാണ് ഒമാനില്‍ വാടക കരാറിന്‍മേലുള്ള നികുതി ആയി ഈടാക്കുന്നത്. എന്നാല്‍ ഈ നികുതി അടയ്ക്കാരിക്കുക എന്ന ലക്ഷ്യത്തോടെ കെട്ടിട ഉടമകളും വാടകക്കാരും, വാടകക്കരാര്‍ റജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ വാര്‍ഷിക വാടക കുറച്ചു കാണിക്കുകയോ ആണ് ചെയ്യുന്നത്. കരാര്‍ പ്രകാരമുള്ള നികുതി അടയ്ക്കേണ്ടത് കെട്ടിട ഉടമയുടേയോ വാടകക്കാരന്‍റെയോ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ നഗരസഭയ്ക്ക് അധികാരമുണ്ട്. നിര്‍ദിഷ്ട ഫീസ അടച്ച് വാടകകരാര്‍ റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കരാറിന് ഔദ്യോഗിക അംഗീകാരമുണ്ടാകില്ല. ഇത്തരത്തില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യാത്ത കെട്ടിട ഉടമകളില്‍ നിന്ന് നിശ്ചിത ഫീസിന്‍റെ മൂന്നിരട്ടി പിഴയായി ഈടാക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ നികുതി വെട്ടിക്കുന്നതു മൂലം ആയിരക്കണക്കിന് റിയാലിന്റെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാകുന്നത്. ഇതേ തുടര്‍ന്നാണ് നികുതി വെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം. കഴിഞ്ഞ വര്‍ഷം ആദ്യമാണ് വാടക കരാറിന്‍മേലുള്ള നികുതി മൂന്നു ശതമാനത്തില്‍ നിന്ന് അ‍ഞ്ച് ശതമാനമായി ഉയര്‍ത്തിയത്.വാടക കരാർ പുതുക്കാതെ ആളെ താമസിപ്പിച്ച് ഇടനിലക്കാർ വൻലാഭം കൊയ്യുന്നത് ഇപ്പോൾ സജീവമാണെന്നും ഈ രംഗത്തുള്ളവർ പറയുന്നു.