പ്രവാസികളെ തിരിച്ചെത്തിക്കാൻ മാർഗരേഖ

Departure file photo

തിരുവനതപുരം : പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ മാർഗരേഖ തയാറാക്കുന്നു . ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ തയാറാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചാൽ 3 മുതൽ 5.5 ലക്ഷംവരെ മലയാളികൾ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ. കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിൽപോലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടിവരും. തിരികെയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഈ റജിസ്ട്രേഷൻ കൊണ്ട് ടിക്കറ്റ് ബുക്കിങിൽ മുൻഗണന ലഭിക്കുമെന്ന് ഉറപ്പില്ല . നോർക്കയുടെ നിലവിലെ സൈറ്റ് രെജിസ്റ്റർ ചെയ്യാനുള്ള സംവിധാനം തയാറാക്കുന്നു. മാർഗനിർദേശങ്ങൾ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചുരൂപീകരിച്ചു.

മാർഗ നിർദേശങ്ങള്‍ ഇങ്ങനെ:

വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങളുള്ളവർ ഉണ്ടെങ്കിൽ അവരെ ക്വാറൻറീൻ സെൻററിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് ഉൾപ്പെടെ ഈ സെൻററുകളിൽ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവർ 14 ദിവസം ആരോഗ്യവകുപ്പിൻറെ നീരീക്ഷണത്തിലായിരിക്കും. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ ബന്ധുക്കൾക്ക് എത്താന്‍ കഴിയില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ആവശ്യമുള്ളവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോട്ടുകളിലും ക്വാറൻറീൻ ചെയ്യാം.കേരളത്തിലേക്കു വരുന്ന പ്രവാസികൾ യാത്ര തിരിക്കുന്നതിനു മുൻപ് എത്ര ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാനക്കമ്പനികളുടെ സർവീസ് പ്ലാൻ, ബുക്കിങിൻറെ എണ്ണം, കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്സിൻറെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനക്കമ്പനികൾ തുടങ്ങിയവരുമായി ചർച്ച ചെയ്യണം. വിമാനടിക്കറ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം. പ്രവാസികളെ വിമാനത്താവളത്തിൽ സ്ക്രീനിങ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോകോളും ആരോഗ്യവകുപ്പ് തയാറാക്കണം. കേരളത്തിൽനിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാർക്കും പ്രോട്ടോക്കോൾ തയാറാക്കണം.

മടങ്ങിയെത്തുന്ന പ്രവാസികളുടെ മുൻഗണനാക്രമം ഇങ്ങനെ:

∙ വിസിറ്റിങ് വിസയിൽ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവർ
∙ വയോജനങ്ങൾ
∙ ഗർഭിണികൾ
∙ കുട്ടികൾ
∙ രോഗികൾ
∙ വിസ കാലാവധി പൂർത്തിയായവർ
∙ കോഴ്സുകൾ പൂർത്തിയായ സ്റ്റുഡൻറ് വിസയിലുള്ളവർ
∙ ജയില്‍ മോചിതരായവർ
∙ മറ്റുള്ളവർ