പ്രവാസിവിരുദ്ധ നീക്കം; സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും: സമസ്ത ബഹ്റൈന്‍

മനാമ: പ്രവാസിവിരുദ്ധ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ പ്രവാസികളുടെ മരണനിരക്ക് ഉയരുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് പ്രവാസലോകം സാക്ഷിയാകുമെന്ന് സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.ഇതിനകം ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസികളുടെ എണ്ണം 225 പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരിന്‍റെ നിരുത്തരവാദപരമായ ഈ നീക്കം തുടര്‍ന്നാല്‍ സ്വന്തം നാടും വീടും കൂടപ്പിറപ്പുകളെയും ഒരു നോക്കു കാണാന്‍ കഴിയാതെ നിരവധി പേര്‍ ഇവിടെ മരിച്ചൊടുങ്ങും.അവര്‍ക്ക് മരിക്കുന്നതിനു മുന്പെങ്കിലും സ്വന്തം കുടുംബത്തോടൊപ്പം കഴിയാനും സ്വന്തം നാടിന്‍റെ സുരക്ഷയിലെത്തിച്ചേരാനും സര്‍ക്കാര്‍ കരുണ കാണിക്കണം.
ജോലിയും കൂലിയുമില്ലാതെ അന്യ ദേശത്ത് ദുരിതത്തില്‍ കഴിയുന്ന പ്രവാസികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. അവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും മാനസികാവസ്ഥയും ദുരിതങ്ങളും സര്‍ക്കാര്‍ മനസ്സിലാക്കണം. ‌ഈ സാഹചര്യത്തില്‍ നാട്ടിലെത്താനാഗ്രഹിച്ച് എംബസികളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് പ്രവാസികളുണ്ട്.അവര്‍ക്ക് എത്രയും പെട്ടെന്ന് നാടണയാനുള്ള വിമാന സര്‍വ്വീസ് ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാത്തതു കൊണ്ടാണ് പ്രവാസികള്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. ഈ നിസഹായാവസ്ഥയിലും അനാവശ്യവും അപ്രായോഗികവുമായ നിബന്ധനകള്‍ വെച്ച് അവരെ ദ്രോഹിക്കുന്നത് ഒരു ജനകീയ സര്‍ക്കാരിന് യോജിച്ചതല്ല.നിലവില്‍ വിമാന ടിക്കറ്റിനു പോലും പ്രയാസപ്പെടുന്ന പ്രവാസി, കോവിഡ്‌ ടെസ്റ്റിനു ഭീമമായ തുക മുടക്കുന്നതെങ്ങിനെയാണ്?.  ഇനി ടെസ്റ്റ് നടത്തിയാല്‍ തന്നെ 48 മണിക്കൂറിനുള്ളില്‍ എല്ലാവര്‍ക്കും റിപ്പോർട്ട്‌ ലഭ്യമായെന്നും വരില്ല.
അഥവാ റിപ്പോര്‍ട്ട് ലഭിച്ചാലും, തുടര്‍ന്ന് യാത്രക്കിടെ ധാരാളം വിദേശികളുമായി ഇടപഴകാന്‍ സാധ്യതയുള്ള എയര്‍പോര്‍ട്ടില്‍ നിന്നോ മറ്റോ അവര്‍ക്ക് വീണ്ടും പോസിറ്റീവാകില്ല എന്നുറപ്പുണ്ടോവെന്നും സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ചോദിച്ചു.നിലവില്‍ കേരളമൊഴികെ മറ്റെവിടെക്കും ബാധകമല്ലാത്ത ഒരു നിബന്ധന കേരളത്തിലേക്ക്‌ വരുന്ന ചാർട്ടഡ്‌ വിമാനങ്ങൾക്ക്‌ മാത്രം ബാധകമാക്കിയ കേരള സർക്കാറിന്റെ  തീരുമാനം പിന്‍വലിച്ചേ മതിയാകൂ.ഇത്രമാത്രം ക്രൂരമായി പെരുമാറാന്‍ പ്രവാസികള്‍ എന്തു തെറ്റാണു കേരളസര്‍ക്കാറിനോട് ചെയ്തത്‌. പ്രളയമുള്‍പ്പെടെയുള്ള ദുരന്തമുഖങ്ങളിലെല്ലാം പ്രവാസികള്‍ കൈയയ്ച്ചു സഹായിച്ചിട്ടുണ്ട്.ആ നന്ദിയും കടപ്പാടുകളും വിസ്മരിച്ച്, സ്വന്തം നാട്ടില്‍ തിരിച്ചെത്താനുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നത് ജനകീയ സര്‍ക്കാറിന് ഭൂഷണമല്ല.പ്രവാസികളോട് ഇത്തിരിയെങ്കിലും കരുതലുണ്ടെങ്കില്‍, അത് വാക്കിലല്ല, പ്രവര്‍ത്തി പദത്തിലൂടെയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതെന്നും സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.