ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കും -വാണിജ്യ മന്ത്രാലയം

e-invoicing-featureറിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത ഇതര വസ്തുക്കള്‍ക്കുള്ള ടാക്സ് (സെലക്ടീവ് ടാക്സ്) 2017ലും വാറ്റ് 2018ലും നടപ്പില്‍ വരുന്നതിന്‍െറ മുന്നോടിയായാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടറൈസ്ഡ് ബില്ലുകള്‍ നിര്‍ബന്ധമാക്കുന്നതെന്ന് മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത പ്രതിനിധി അറിയിച്ചു.

അഞ്ച് ശതമാനം വാറ്റ്, 50 മുതല്‍ 100 ശതമാനം വരെ തെരഞ്ഞെടുത്ത വസ്തുക്കള്‍ക്ക് നികുതി എന്നിവയാണ് ജി.സി.സി രാജ്യങ്ങളില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ സെലക്ടീവ് ടാക്സ് 2017ല്‍ പ്രാബല്യത്തില്‍ വരും. പുകയില ഉല്‍പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവക്ക് 50 ശതമാനം നികുതിയും എനര്‍ജി പാനീയങ്ങള്‍ക്ക് 100 ശതമാനം നികുതിയുമാണ് അടുത്ത വര്‍ഷം മുതല്‍ ചുമത്തുക. അഞ്ച് ശതമാനം വാറ്റ് 2018 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്‍െറ മുന്നോടിയായി സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കും. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ബില്ലിങ് സംവിധാനത്തിലേക്ക് മാറാനുള്ള മതിയായ സാവകാശം അനുവദിക്കുമെന്നും വാണിജ്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു. ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം സംബന്ധിച്ച് ഒരു മാസം മുമ്പ് സൗദി ചേംബറകള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന് കീഴിലെ സകാത്ത് ആന്‍ഡ് ഇന്‍കം ടാക്സ് വകുപ്പാണ് നികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുക. ഇതിനായി വിറ്റുവരവ് രേഖകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സൂക്ഷിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ചേംബറുകള്‍ക്ക് നല്‍കിയ വിവരമനുസരിച്ച് ലക്ഷം റിയാല്‍ മൂലധനത്തില്‍ കുറഞ്ഞ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. നികുതി വെട്ടിപ്പ് തടയാന്‍ ഇലക്ട്രോണിക് ബില്ലിങ് സംവിധാനം അനിവാര്യമാണെന്ന് മന്ത്രാലയ പ്രതിനിധി വിശദീകരിച്ചു.