ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി

ബഹ്‌റൈൻ :  ഇന്ത്യയിലെ  ഭരണാധികാരികള്‍ ആരധനാലയങ്ങള്‍ക്ക് പകരം കൂടുതല്‍ സ്കൂളുകളും ആശുപത്രികളും പണികഴിപ്പിക്കണമെന്ന് ഇന്നലെ ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പങ്കെടുത്തു കൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ കേരളം കൈവൈരിച്ച നേട്ടം ദേശീയ തലത്തില്‍ ഇന്ത്യ മാതൃക ആക്കേണ്ടതാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ പലകാര്യങ്ങളിലും നിലനില്‍ക്കുന്ന അന്തരം കുറച്ചുകൊണ്ടുവരാനും സര്‍ക്കാരുകള്‍ ശ്രമിക്കണം.

രാജ്ദീപ് സര്‍ദേശായി പങ്കെടുത്ത സംവാദം ഇന്ത്യന്‍ സമൂഹത്തിന്റെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.പൌരത്വ ഭേദഗതി ബില്ലിന്‍റെ ഉദ്ദേശശുദ്ധി മാനിക്കപ്പെടണമെങ്കില്‍ അതിന്റെ രൂപരേഖയില്‍ നിന്ന് വിവേചനപരമായ ഭാഗങ്ങള്‍ നീക്കണം എന്നും പൊതുസമൂഹത്തില്‍ മതിയായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ  ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാന്‍ പാടുള്ളൂ എന്നും  ഇന്ത്യന്‍ സമൂഹവുമായുള്ള സംവാദത്തിനിടെ അദ്ദേഹം  പറഞ്ഞു . നോട്ടുനിരോധനം ഒരു പരാജയം ആയെന്ന വസ്തുത  ഇനിയെങ്കിലും പ്രധാനമന്ത്രി  സമ്മതിക്കണം എന്നും ഇ വി എം തട്ടിപ്പ് എന്ന ആരോപണം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നതില്‍ നിന്നും പാര്‍ട്ടികള്‍ പിന്മാറണം എന്നും രാജ്ദീപ് തുറന്നടിച്ചു.

രാജ്ദീപ് സര്‍ദേശായിയുടെ പ്രഭാഷണപരിപാടിയിലും തുടര്‍ന്നുള്ള സംവാദത്തിലും സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള, സെക്രറ്ററി വര്‍ഗീസ്‌ കാരക്കല്‍, ബുക്ക്‌ഫെസ്റ്റ് കണ്‍വീനര്‍ ഹരികൃഷ്ണന്‍, സാഹിത്യവിഭാഗം സെക്രട്ടറി   , ഫിറോസ്‌ തിരുവത്ര, സാഹിത്യവേദി കണ്‍വീനര്‍  ഷബിനി വാസുദേവ് എന്നിവര്‍ സംബന്ധിച്ചു. രാജ്ദീപ് സര്‍ദേശായിയുടെ പുതിയ പുസ്തകം ഏറ്റുവാങ്ങാന്‍ വായനക്കാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു . ബഹ്‌റൈന്‍ അന്താരാഷ്ട്ര പുസ്തകമേള 29 നു അവസാനിക്കും.രാവിലെ 10 മുതൽ രാത്രി 11 മണി വരെയാണ് പുസ്തകമേളയുടെ സമയം.