ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ ചെക്ക് ഇന്‍ തുടങ്ങി ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ പോലും ഇനി പാസ്പോർട്ട് വേണ്ട; പകരം മുഖം കാണിച്ചാൽ മതി

അബുദാബി: അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യുന്നതുവരെയും ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ പോലും ഒരിക്കല്‍ പോലും നിങ്ങളുടെ പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ കാണിക്കേണ്ട. പകരം നിങ്ങളുടെ മുഖം കാണിച്ചാല്‍ മതിയാവും. പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി അഥവാ മുഖം തിരിച്ചറിയല്‍ സംവിധാനം വിമാനത്താവളത്തിൽ ഇതിനകം നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന ജൈടെക്‌സ് ഗ്ലോബല്‍ 2024ല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യാത്രകള്‍ എളുപ്പമാക്കുന്നതിന് അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മുഖം തിരിച്ചറിയല്‍ സംവിധാനം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
നിലവില്‍ ഇമിഗ്രേഷന്‍ ഇ-ഗേറ്റുകളിലും സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌കുകളിലും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനമാണ് ഈ വിമാനത്താവളത്തില്‍ ഉപയോഗിക്കുന്നത്. ഈ സംവിധാനം താമസിയാതെ ഡ്യൂട്ടി ഫ്രീ സോണുകളിലും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇപ്പോള്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെ ഇ-ഗേറ്റിനെ സമീപിക്കുമ്പോള്‍ പ്രവേശന കവാടത്തില്‍ ഏതാനും നിമിഷം നിന്നുകൊടുത്താല്‍ മതിയാവും. ആസമയത്ത് നിങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യും. ഇ-ഗേറ്റ് ടെര്‍മിനലില്‍ എത്തിക്കഴിഞ്ഞാല്‍ ഇമിഗ്രേഷന്‍ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ എവിടെ നില്‍ക്കണം എവിടെ നോക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ലഭിക്കും. ഇവിടെ ഏതാനും സെക്കൻഡുകൾ നിന്നുകൊടുത്താല്‍ ചെക്കിന്‍ പ്രക്രിയ പൂര്‍ത്തിയാകും.
ഐസിപി പറയുന്നതനുസരിച്ച് ഇ-ഗേറ്റ്സ് പ്രക്രിയയുടെ ഈ കാര്യക്ഷമത ഇമിഗ്രേഷന്‍ പരിശോധന സമയം 30 മുതല്‍ 35 സെക്കന്‍ഡ് വരെയായിരുന്നത് 4 മുതല്‍ 7 സെക്കന്‍ഡ് വരെയായി കുറച്ചു. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌ക് സിസ്റ്റം യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ അവരുടെ ലഗേജ് പ്ലാറ്റ്ഫോമില്‍ വെക്കാന്‍ അനുവദിക്കുന്നു. തുടര്‍ന്ന് കിയോസ്‌ക് സ്വയമേവ ബാഗേജ് ലേബലുകള്‍ പ്രിന്റ് ചെയ്യും. അത് നിങ്ങള്‍ക്ക് ലഗേജില്‍ അറ്റാച്ചുചെയ്യാം. ലഗേജ് നിങ്ങളുടെ ടിക്കറ്റില്‍ അനുവദനീയമായ പരമാവധി ഭാര പരിധി കവിയുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കിയോസ്‌കില്‍ അധിക ഫീസ് അടയ്ക്കാനും സംവിധാനമുണ്ട്.