ജനീവ :സുൽത്താന്റെ ഒാർമകൾക്ക് ജനറൽ അസംബ്ലി ഒരു നിമിഷം മൗനമാചരിച്ചുകൊണ്ടായിരുന്നു സഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി യോഗം സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനെ അനുസ്മരിച്ചു. സ്വന്തം ജനതയുടെയും രാജ്യത്തിന് പുറത്തുള്ളവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു സുൽത്താൻ ഖാബൂസ് എന്ന് ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രസ് പറഞ്ഞു. ബഹുസ്വരതക്കും രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനുമാണ് അദ്ദേഹം മുൻഗണന നൽകിയത്. നേതൃഗുണവും പ്രതിബദ്ധതയുംകൊണ്ട് ഒമാനെ അന്താരാഷ്ട്ര സമൂഹത്തിലെ സജീവവും ഉത്തരവാദിത്തവുമുള്ള അംഗമാക്കി മാറ്റാൻ സുൽത്താന് കഴിഞ്ഞു. മേഖലയിലെ സംഘർഷങ്ങളും കുഴപ്പങ്ങളും ഒമാനെ ബാധിക്കാതിരിക്കാനും സുൽത്താന്റെ ഭരണനേതൃത്വത്തിന് കഴിഞ്ഞെന്നും അന്റോണിയോ ഗുട്രസ് പറഞ്ഞു. സുൽത്താന്റെ ദീർഘവീക്ഷണമുള്ള നയനിലപാടുകളുടെ ഫലമായി ഒമാനിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിദ്യാഭ്യാസനിലവാരം വലിയ അളവിൽ ഉയർന്നു. സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഒമാൻ ഇന്ന് മറ്റേതൊരു വികസ്വര രാജ്യത്തേക്കാളും മുന്നിലാണ്. അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തിയ സംഭാഷണത്തിന്റെയും പരസ്പരമുള്ള മനസ്സിലാക്കലിന്റെയും സമാധാനത്തിന്റെയുമെല്ലാം പാതകൾ ഇന്ന് ഒാർക്കുകയും ആദരവ് അർപ്പിക്കുകയും ചെയ്യുന്നതായും സെക്രട്ടറി ജനറൽ അറിയിച്ചു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു.