അടുത്ത രണ്ടാഴ്ച നിർണായകം -ആരോഗ്യ മന്ത്രി

മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇവരിൽ 635 പേർ വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.ആഗോളതലത്തിലെ രോഗവ്യാപനത്തിന്‍റെ തോതെടുക്കുമ്പോൾ കുറവാണെങ്കിലും ഒമാനിലെ രോഗബാധിതരുടെ എണ്ണവും വർധിക്കുകയാണ്. മലയാളികളടക്കം പ്രവാസികൾ ധാരാളമുള്ള തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅ്ലാൻ ബനീ ബുആലി ഐസോലേറ്റ് ചെയ്തു. 12 സാമൂഹിക വ്യാപന കേസുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. തലസ്ഥാനത്തെ മത്രക്കും മസ്കത്തിനും പുറമെ ഐസൊലേറ്റ് ചെയ്യുന്ന മൂന്നാമത്തെ വിലായത്താണിത് ഇത്‌ തലസ്ഥാനത്തിന് പുറത്തുള്ളവിലായത്താണ്. ഏപ്രിൽ 30 വരെയുള്ള സമയം പ്രധാനപ്പെട്ടതാണ്. ഏപ്രിൽ 23 മുതൽ 30 വരെ കാലയളവിൽ രോഗബാധ പാരമ്യതയിൽ എത്തുമെന്ന് കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇൗ സമയം ഒരു ദിവസം അഞ്ഞൂറോളം വൈറസ് ബാധയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 150 പേരെയെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരും.സാമൂഹിക അകലം പാലിക്കലാണ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏക മാർഗമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും രോഗനിർണയവും ചികിത്സയും സൗജന്യമാണ്. ഒമാനിൽ 23 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ഏഴുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിക്കായി സർക്കാർ ആയിരം റിയാലാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാക്കി കോവിഡ് സ്ഥിരീകരിച്ചവർക്കെല്ലാം ലഘുവായ ലക്ഷണങ്ങളാണ് ഉള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്.