വനിതാ സംവരണ ബിൽ സ്വാഗതാർഹം: പ്രവാസി വെൽഫെയർ വനിതാ വിഭാഗം.

മനാമ: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുന്ന വനിത സംവരണ ബിൽ സ്വാഗതാർഹമാണ് എന്ന് പ്രവാസി വെൽഫെയർ വനിതാ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ലിംഗനീതിയെയും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെയും ശക്തിപ്പെടുത്താൻ പുതിയ ഭേദഗതി സഹായകമാകും.തുടർച്ചയായി 9 വർഷം ഭരിച്ചിട്ടും വനിത സംവരണം നടപ്പിലാക്കാനുള്ള യാതൊരു നീക്കവും നടത്താതിരുന്നവർ ഇപ്പോൾ ധൃതിപ്പെട്ട് വിഷയം പൊടി തട്ടിയെടുക്കുന്നതിന്റെ പിറകിലെ രാഷ്ട്രീയ ഉന്നം തിരിച്ചറിയപ്പെടണം. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബിൽ കൊണ്ട് വന്നത് നടക്കാനിരിക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലോ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലോ സംവരണം നടപ്പിലാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.സെൻസസ്, മണ്ഡല പുനർനിർണ്ണയം തുടങ്ങിയ നടപടിക്രമങ്ങളുമായി വനിത സംവരണത്തെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്. വനിത സംവരണം എന്ന് നടപ്പിലാക്കും എന്ന കാര്യം അനിശ്ചിതത്വത്തിൽ നിർത്തി വനിത സംവരണത്തിന്റെ പ്രയോക്താവായി മാറാനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തേക്കാൾ അതിനെ മുന്നിൽ വെച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യലാണ് ലക്ഷ്യം. രാജ്യത്തെ സാമൂഹിക വൈവിധ്യവും വിവിധ വിഭാഗങ്ങളിൽ പെട്ട സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണവും പരിഗണിച്ച് വനിത സംവരണം കൂടുതൽ വിശാലമാക്കണം എന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെടുന്നു.പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് നിലവിൽ ഉപസംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളിലെയും ഒ ബി സി വിഭാഗങ്ങളിലെയും സ്ത്രീകളെയും സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം. രാജ്യസഭയിലേക്കും ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കും സംവരണം വ്യാപിപ്പിക്കണം. അത് വഴി എല്ലാ പാർശ്വവൽകൃത വിഭാഗങ്ങളിലും പെട്ട സ്ത്രീകളുടെ പ്രാതിനിധ്യം പാർലമെന്റിലും നിയമസഭകളിലും ഉറപ്പ് വരുത്തണം എന്നും പ്രവാസി വെൽഫെയർ വനിതാ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.