വിവാഹ ഘോഷയാത്രക്കിടെ വെടിയേറ്റ് വരന്റെ അച്ഛന് ദാരുണാന്ത്യം

ഭോപ്പാല്‍: വിവാഹ ആഘോഷം അതിരുവിട്ടു വരന്റെ അച്ഛന് ദാരുണാന്ത്യം. വിവാഹ ഘോഷയാത്രയിൽ നടന്ന ആഘോഷത്തിനിടെ വെടിയേറ്റ വരന്റെ പിതാവ് തൽക്ഷണം മരിച്ചു.മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 47കാരനായ വിക്രം സിംഗ് ആണ് മരിച്ചത്. വിക്രം സിംഗിന്റെ മകന്‍ രഞ്ജീത് സിംഗിന്റെ വിവാഹത്തിലാണ് അപകടം നടന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സംഘം വിവാഹ ചടങ്ങുകൾക്കായി ആഘോഷത്തോടെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ഘോഷയാത്രക്കിടെ ആരോ വെടിവെച്ചു. വിക്രം സിംഗിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ രാഘ്‍വി പൊലീസ് കേസെടുത്തു. ആരാണ് വെടിവെച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തരേന്ത്യയിൽ വിവാഹ ആഘോഷത്തിന് തോക്കുമായെത്തി വെടിവെക്കുന്നത് പതിവാണെന്നും ഇത്തരം ആഘോഷങ്ങളിൽ തോക്ക് ഒഴിവാക്കണമെന്ന നിർദേശം മുൻപ് നൽകിയിട്ടുണ്ടെന്നും ഇത് വീണ്ടും ലംഘിക്കപ്പെടുകയാണെന്നും പൊലീസ് വ്യക്തമാക്കി.