ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

കൊച്ചി: ലഹരി ഇടപാട് കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പോലീസ് പരിശോധിക്കും. കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയേക്കും. ഇരുവര്‍ക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇത് ഉറപ്പുവരുത്തുന്നതിനായി ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ അറസ്റ്റിന് പിന്നാലെയാണ് ലഹരിക്കേസില്‍ അന്വേഷണം ശ്രീനാഥ് ഭാസിയിലേക്കും പ്രയാഗയിലേക്കും നീണ്ടത്. ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത് എളമക്ക സ്വദേശിയായ ബിനു ജോസഫാണെന്ന്പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും മരട് പോലീസ് ചോദ്യം ചെയ്തത്. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശ്രീനാഥിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.