തീപിടുത്തം  ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കമ്പനി ഉടമ കെജി എബ്രഹാം

കുവൈറ്റ്/ കൊച്ചി : ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സംഭവം നടക്കുമ്പോൾ താൻ തലസ്ഥാന നഗരിയിൽ ആയിരുന്നു എന്നും ,ജീവനക്കാരെ എല്ലാം ഒരു കുടുംബംപോലെയാണ് കാണുന്നതെന്നും , ജീവനക്കാർ താമസിക്കുന്ന ക്യാമ്പുകൾ സുരക്ഷിതമാണെന്ന് എപ്പോഴും പരിശോധിക്കാറുണ്ടെന്നും , മരിച്ചവരുടെ വീടുകൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു . കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ കാര്യം അറിയിച്ചത് . തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വളരെ വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്.മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകും. എല്ലാ വീടുകളിലും സഹായമായി 25000 രൂപ ഇതിനോടകം എത്തിച്ചിട്ടുണ്ട് . കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും. കമ്പനി നൽകുന്ന ധനസഹായം 4 ദിവസത്തിനുള്ളിൽ നൽകാനാണ് ശ്രമം നടക്കുന്നത് . അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപകടമുണ്ടായ കെട്ടിടം ജീവനക്കാർക്ക് താമസിയ്ക്കുവാൻ വാടകക്ക് എടുത്തതാണെന്ന് കെജി എബ്രഹാംപറഞ്ഞു .ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു . മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 വർഷത്തെ ശമ്പളം ഇൻഷുറൻസായി ലഭിക്കും. മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നൽകുകായും ചെയ്യും . കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി അറിയിച്ചു .