പ്രവാസികളുടെ ക്വാറന്റൈൻ സംബന്ധിച്ച സർക്കാർ നിലപാട് ക്രൂരവും നിന്ദ്യവും : ഒഐസിസി യൂത്ത് വിംഗ്

മനാമ : പ്രവാസികൾക്ക് ക്വാറന്റൈൻ സൗജന്യമല്ല, വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന പ്രവാസികളുടെ ക്വാന്റൈൻ ചിലവ് സ്വയം വഹിക്കുണമെന്ന മുഖ്യമന്ത്രി യുടെ പ്രസ്‌താവന പ്രവാസികളോടുള്ള അവഹേളനവും ക്രൂരതയുമാണെന്നും മുഖ്യമന്ത്രിയുടെ ഈ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷെമീം എന്നിവർ പ്രതിഷേധകുറിപ്പിൽ അറിയിച്ചു

പ്രവാസികളെ ഇത്രയേറെ വഞ്ചിച്ച ഒരുസർക്കാർ ഇതിനുമുൻപ്കേരളം ഭരിച്ചിട്ടില്ല.
പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞാൽ പോരാ, സോഷ്യൽ മീഡിയയിൽ പീആർ ടീം പടച്ചു വിടുന്ന പോസ്റ്റർ വിപ്ലവങ്ങളല്ല പ്രവാസികൾക്ക് വേണ്ടത്, പ്രതിസന്ധിയിൽ കൈപിടിച്ച് നിർത്താനുള്ള ആർജ്ജവമാണ് വേണ്ടത്.

തൊഴിൽ നഷ്‌ടപ്പെട്ട്‌,വിസ കാലാവധി തീർന്ന്, അന്നത്തിനു പോലും വകയില്ലാതെ, ഗത്യന്തരമില്ലാതെ അവരവരുടെ പോക്കറ്റിലെ പണമെടുത്തോ കടംമേടിച്ചോ സുമനസ്സുകളുടെ സഹായ ഹസ്തങ്ങളാലോ ടികറ്റും സംഘടിപ്പിച്ച്‌ നാടണ യുന്നവരാണ് ലോക്‌ഡൗൺ കാലത്തെ പ്രവാസികൾ. അവരോടാണ് പിണറായി സർക്കാരിന്റെ ഈ കൊല ചതി.ജോലി നഷ്ടപ്പെട്ട് , ഇനിയെന്ത് എന്ന് ആലോചിച്ചു , നാട്ടിലേക്ക്‌ എത്താൻ ഒരു മാർഗം നോക്കി നിൽക്കുന്ന പ്രവാസികൾക്ക് ഒരു രൂപയുടെ പ്രയോജനം ഈ സർക്കാരിനെകൊണ്ട് ഉണ്ടായിട്ടില്ല, ഒരു വിമാനടിക്കറ്റ്‌ നൽകിയിട്ടില്ല, നൽകിയവരെ അപമാനിച്ചതിനു കയ്യും കണക്കുമില്ല,പ്രവാസികളോടുള്ള ഈ തരം തിരിവും അവഹേളനവും ഒരിക്കലും പ്രവാസ ലോകം മറക്കുകയില്ല, ഗവണ്മെന്റിന്റെ ഈ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്നും ഗവൺമെന്റിന്റ ഈ ധാർഷ്ട്യത്തിനു മറുപടി ജനകീയ കോടതി നൽകുമെന്നും ഒഐസിസി യൂത്ത് വിംഗ് അഭിപ്രായപ്പെട്ടു.