മസ്കറ്റ് : ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ട്രാവൽ ആൻറ് ടൂറിസം ഓഫീസുകൾക്കായുള്ള മാർഗ നിർദേശത്തിലാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചത്. സുപ്രീംകമ്മിറ്റി നിർദേശിച്ച പ്രതിരോധ നടപടികൾ പാലിക്കുന്നതിന് ഒപ്പം സഞ്ചാരികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട അധികൃതർ നൽകിയ പെർമിറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. റിസർവേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിന് മുമ്പ് ആരോഗ്യ ഇൻഷൂറൻസ് ഉണ്ടെന്ന കാര്യവും ഉറപ്പാക്കണം. പരമാവധി 15 പേർ വരെയുള്ള ചെറു സംഘങ്ങളായി വേണം സഞ്ചാരികളെ കൊണ്ടുപോകാൻ. സഞ്ചാരികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. എല്ലാത്തരം റിസർവേഷനുകളും പരമാവധി ഓൺലൈനിൽ തന്നെ ചെയ്യാൻ ശ്രദ്ധിക്കണം. പേപ്പർ രേഖകളുടെ ഉപയോഗവും കറൻസി കൈമാറ്റവും ഒഴിവാക്കണം.ചെക്ക് ഇൻ സമയത്തും സാമൂഹിക അകലം ഉറപ്പാക്കണം. ആളുകൾ തമ്മിൽ കൂടികലരുന്ന സാഹചര്യം പരമാവധി കുറക്കണം. ചെക്ക് ഇൻ സമയത്ത് വിവരങ്ങൾ രേഖപ്പെടുത്താൻ ഓരോ അതിഥികൾക്കും പ്രത്യേകം പേന നൽകണം. ഉപഭോക്താക്കളുടെ വിവരങ്ങൾ പരമാവധി ഓൺലൈനിൽ നൽകാൻ പ്രോൽസാഹിപ്പിക്കണം. ഒരേ സമയം കൂടുതൽ ആളുകൾ ഹോട്ടൽ റിസപ്ഷനിൽ കടന്നുവരുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതിഥികളുടെ ശരീര താപനില പരിശോധിക്കാൻ ഡ്രൈവർമാർക്ക് ഡിജിറ്റൽ തെർമോമീറ്ററുകൾ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ കൂടുതൽ പേരും കുടുംബാംഗങ്ങളെ അവധിക്കാലത്ത് കൊണ്ടുവരുന്നത് ടൂറിസ്റ്റ് വിസയിലാണ്.ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കിയത് ഇവർക്കും ബാധകമാകും. ഇന്ത്യയിൽ നിന്ന് ഇൻഷൂറൻസ് എടുത്തുവേണം ഇവർക്ക് വരാൻ. ചുരുങ്ങിയ കാലയളവ് ആയതിനാൽ കുടുംബങ്ങൾക്ക് അയ്യായിരം രൂപ വരെയൊക്കെ പ്രീമിയം നൽകേണ്ടി വരുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. നാട്ടിൽ ഇൻഷൂറൻസ് എടുത്ത് പോകുന്നവർക്ക് വിദേശത്ത് എന്തെങ്കിലും ചികിത്സ ആവശ്യമായി വന്നാൽ പണം അവിടെ അടക്കുകയും നാട്ടിലെത്തിയാൽ തിരികെ ലഭിക്കുകയുമാണ് ചെയ്യുക. അന്താരാഷ്ട്ര തലത്തിൽ ധാരണയുള്ള ഇൻഷൂറൻസ് കമ്പനികളാണെങ്കിൽ നിശ്ചിത ആശുപത്രികളിൽ സൗജന്യമായി ചികിത്സ തേടാനും സാധിക്കും.