മതേതരത്വം ഉദ്ഘോഷിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി

മനാമ: 2024 ലെ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് “വിധിയെഴുത്ത് പ്രതീക്ഷയും ആശങ്കയും ” എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്റൈൻ മീഡിയ വിങ്ങ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതീക്ഷകളും ആശങ്കകളും വ്യത്യസ്ത കോണിലൂടെ ചർച്ചക്ക് വിധേയമായി.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ മൃഗ്ഗീയ ഭൂരിപക്ഷത്തോടെയുള്ള ഭരണ തുടർച്ച എന്ന പ്രതീക്ഷയിൽ നിന്ന് ബിജെപി ഏറെ പുറകോട്ട് പോകുന്നതാണ് ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ. എല്ലാറ്റിലും ഉപരിയായി ഭാരതത്തിന്റെ ആത്മാവും ശരീരവും. ഫാഷിസ്റ് വർഗീയതക്ക് കീഴ്പ്പെട്ടിട്ടില്ലെന്നും മതേതര ജനാധിപത്യത്തെ പ്രണവായു ആയി ആശ്ലേഷിക്കാൻ തന്നെയാണ് ഇന്ത്യയിലെ ബഹുപൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.കേരളത്തിൽ സീറ്റുകൾ ലഭിച്ചാലും ഇല്ലെങ്കിലും ബിജെപിയുടെ വോട്ടിംഗ് ശതമാനത്തിൽ സംഭവിക്കുന്ന വളർച്ചയെ പ്രവാസി മലയാളികൾ എന്ന നിലയിൽ നമ്മൾ കരുതലോടെ നോക്കി കാണണം എന്നും അഭിപ്രായങ്ങൾ ഉയർന്നു.ഭരണ ഘടന സംരക്ഷണമെന്ന വലിയ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെടുമ്പോൾ അത് രാജ്യത്തിന്റെ സവിശേഷതയേ തകർക്കാൻ ഹേതുവാകും. എന്തായാലും ഓരോ ഘട്ടം പിന്നിടുമ്പോഴും തിരഞ്ഞെടുപ്പ് രംഗത്ത് ഇന്ത്യ മുന്നണിക്കും മതേതര കക്ഷികൾക്കും ആശ്വാസം നൽകുന്ന ഒരു തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാമെന്ന ശുഭ പ്രതീക്ഷ ചർച്ചയിൽ സംസാരിച്ചവരെല്ലാം ഒരുപോലെ പങ്ക് വെച്ചു.മീഡിയ വിംങ്ങ് ചെയർമാൻ ശംസുദ്ധീൻ വെള്ളികുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ മിഡിൽ ഈസ്റ്റിലെ പ്രശസ്ത മാധ്യമപ്രവർത്തകനും, ഗൾഫ് ഡെയിലി ന്യൂസ് മുൻ അസോസിയേറ്റ് എഡിറ്ററുമായ സോമൻ ബേബി ഉദ്ഘാടനം നിർവ്വഹിച്ചു.ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ബിനീഷ് തോമസ്, മീഡിയവൺ ബഹ്റൈൻ റിപ്പോർട്ടർ സിറാജ് പള്ളിക്കര, മീഡിയ രംഗ് മാനോജിങ്ങ് എഡിറ്റർ രാജീവ് വെള്ളിക്കോത്ത്, മാധ്യമപ്രവർത്തകൻ ഇ. വി. രാജീവൻ എന്നിവർ ഈ വിഷയവുമായി തങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചു.കെ എം സി സി സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്ങൽ, എ പി ഫൈസൽ, K P മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.റഫീഖ് തോട്ടക്കര സ്വാഗതവും സലീം തളങ്കര നന്ദിയും പറഞ്ഞു.