ഇന്ത്യൻ സ്‌കൂളിനെ തകർക്കാനുള്ള  നിക്ഷിത താല്പര്യക്കാരുടെ ശ്രമം രക്ഷിതാക്കൾ തിരിച്ചറിയണമെന്ന്  സ്‌കൂൾ ചെയർമാൻ

ഇന്ത്യൻ സ്കൂൾ പത്രക്കുറിപ്പ് 
മനാമ: ഫീസ് കുടിശിക വരുത്തിയ  രക്ഷിതാക്കളോട്  ഫീസ് അടക്കാൻ  ആവശ്യപ്പെട്ട്  സ്‌കൂളിൽ നിന്നും പ്രിൻസിപ്പൽ അയച്ച  ഒരു സർക്കുലറിനെ തെറ്റായി വ്യാഖ്യാനിച്ച് ചില പ്രതിപക്ഷ ഗ്രൂപ്പുകളെന്ന്   അവകാശപ്പെടുന്നവരും നിക്ഷിപ്ത താല്പര്യക്കാരും  നടത്തുന്ന വ്യാജ  പ്രചാരണം സ്‌കൂളിനെ തകർക്കുകയെന്ന  ലക്ഷ്യത്തോടെയാണോയെന്ന്  സംശയിക്കുന്നതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഫീസ് കുടിശിക അടക്കണമെന്നാവശ്യപ്പെട്ട്   എല്ലാ കാലത്തും സ്‌കൂളിൽ നിന്ന്   രക്ഷിതാക്കൾക്ക് സർക്കുലർ അയക്കാറുണ്ട് . അത് സ്‌കൂളിന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്ന ആരും ഒരിക്കലും വിവാദമാക്കാറില്ല. എന്നാൽ ഇപ്പോൾ അയച്ച സർക്കുലർ വിവാദമാക്കുക മാത്രമല്ല,  അത് മന്ത്രാലയത്തിന് പരാതിയായി  അയക്കാൻ  പോലും പ്രതിപക്ഷം എന്നവകാശപ്പെടുന്നവർ തയ്യാറായി. ഇത്രയധികം ഫീസ് കുടിശികക്ക് നിദാനമായ സാഹചര്യം സൃഷ്ടിച്ചതിൽ  പ്രതിപക്ഷഗ്രൂപ്പുകൾക്ക് ഒഴിഞ്ഞുമാറാനാവില്ല.  തിരഞ്ഞെടുപ്പിനു ശേഷം തങ്ങൾ അധികാരത്തിൽ വന്നാൽ ഫീസ് കുടിശിക എഴുതിത്തള്ളുമെന്ന  നിരുത്തരവാദപരമായ  പ്രചാരണം അവർ അഴിച്ചുവിട്ടിരുന്നു. അത് വിശ്വസിച്ച നിരവധി രക്ഷിതാക്കൾ ഫീസ് അടക്കാതിരിക്കുകയും അത് അവർക്കു വലിയ ബാധ്യതയായി  മാറുകയും ചെയ്തതായി മനസിലാക്കുന്നതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
സാധാരണമായി സ്കൂളിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് സ്‌കൂൾ  അഭ്യൂദയകാംഷികളുടെ സഹായത്തോടെ നടത്തുന്ന സ്കൂൾ ഫെയറിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ്.  സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി വിദ്യാർത്ഥികളും  ചില മാരകമായ അസുഖങ്ങൾ നേരിടുന്ന അധ്യാപകർ അടക്കമുള്ള സ്കൂൾ ജീവനക്കാരും അതിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ അശരണരെ സഹായിക്കുന്നത് ഇഷ്ടപ്പെടാത്ത പ്രതിപക്ഷ ഗ്രൂപ്പുകൾ വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ തീർത്തും നിരുത്തരവാദപരമായ പരാതിയുടെ ഫലമായി  കഴിഞ്ഞ രണ്ടു വർഷമായി  സ്‌കൂൾ ഫെയർ നടത്താൻ  കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. അതുപോലെ  ഇവരുടെ പരാതി കാരണം  സ്കൂൾ ഓഡിറ്റോറിയവും മറ്റും വിവിധ ആവശ്യങ്ങൾക്ക് വാടകക്ക് നൽകാൻ  കഴിയാതെ വന്നതിനാൽ  ആ വരുമാനവും  മുടങ്ങി. ബഹ്‌റൈനിലെ  പല ചെറിയ സംഘടനകൾക്കും കുറഞ്ഞ ചിലവിൽ സ്കൂളിൽ അവരുടെ പരിപാടികൾ നടത്താനുള്ള സാഹചര്യം അതോടെ  ഇല്ലാതായി. നിരന്തരം മന്ത്രാലയത്തിന് പരാതികൾ നൽകുന്നതിനും  സ്‌കൂളിനെതിരെ കേസ് കൊടുക്കുന്നതിനും  നേതൃത്വം നൽകിയവരിൽ    ഒരാൾ ഇപ്പോൾ ഭരണ സമിതിയിൽ ഉണ്ട് . മാത്രമല്ല   ഇപ്പോഴും അത്തരം നിലപാടുകൾ അവർ തുടരുകയാണെന്നതിന്റെ  ഉദാഹരണമാണ്  സോഷ്യൽ മീഡിയയിലൂടെ അവർ നടത്തുന്ന വ്യാജ  പ്രചാരണവും മന്ത്രാലയത്തിൽ ഇപ്പോൾ നൽകിയ പരാതിയും. ഇത്തരത്തിൽ സ്‌കൂളിനെ പൊതുസമൂഹത്തിൽ  നിരന്തരം ദ്രോഹിച്ച  ശേഷം പുറത്ത് മുതലകണ്ണീർ ഒഴുകുന്നവരുടെ തനിനിറം തിരിച്ചറിയണമെന്നാണ് സ്‌കൂളിനെ സ്നേഹിക്കുന്നവരോട് അഭ്യർത്ഥിക്കാനുള്ളത്.മറ്റൊരു ആരോപണം സ്‌കൂൾ ഫീസ് കൂട്ടുകയെന്ന   ലക്ഷ്യത്തോടെയാണ് സർക്കുലർ അയച്ചതെന്നാണ്.  ഇത് ഉന്നയിച്ച മുൻ ചെയർമാനോട് ഒരു കാര്യം സൂചിപ്പിക്കട്ടെ. 2015 ന് മുൻപുള്ള നിങ്ങളുടെ കാലത്തെ പോലെ വളഞ്ഞവഴിയിലൂടെ ഫീസ് വർദ്ധന അടിച്ചേൽപ്പിക്കുകയെന്നത് ഇപ്പോഴത്തെ  സ്കൂൾ ഭരണ സമിതിയുടെയോ അതിന് നേതൃത്വം കൊടുക്കുന്ന പി പി എയുടെയോ നിലപാടല്ല. ഫീസ് വർധിപ്പിക്കണമെങ്കിൽ രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരുടെ സമ്മതത്തോടെ മാത്രമേ അത് നടപ്പാക്കുകയുള്ളൂ. എന്നാൽ ഫീസ് വർധന  നിലവിൽ ഭരണ സമിതിയുടെ അജണ്ടയിൽ ഇല്ലെന്നു അഡ്വ. ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു.   ഫീ കുടിശ്ശിക അടക്കണമെന്ന്  ആവശ്യപ്പെട്ടു  സർക്കുലർ അയച്ചതിനെ തുടർന്ന് ഇതുവരെ  229,580 ദിനാർ കുടിശ്ശിക പിരിഞ്ഞുകിട്ടിഎന്നത് ആശ്വാസകരമായ കാര്യമാണെന്നും  ഈ പ്രതിസന്ധി ഘട്ടത്തിൽ സ്‌കൂളിനെ പിന്തുണയേകിയ എല്ലാ രക്ഷിതാക്കൾക്കും നന്ദി പറയുന്നതായും സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ്  പറഞ്ഞു.