വിശാഖപട്ടണത്ത് ലുലുമാൾ; മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

അമരാവതി:ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം അമരാവതിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി പദ്ധതികൾ ആരംഭിക്കാൻ ധാരണയായി.ആന്ധ്രയിലേക്ക് മടങ്ങിവരാനുള്ള എം.എ യൂസഫലിയുടെ നിലപാട് സംസ്ഥാനത്തിന് ഊർജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ലുലു ​ഗ്രൂപ്പിന് സർക്കാർ പൂർണപിന്തുണ നൽകുമെന്ന് നായിഡു എക്സിൽ കുറിച്ചു.
എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ്‌ തീയറ്ററുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ വിശാഖപട്ടണത്ത് ആഗോള നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ തിരുപ്പതിയിലും വിജയവാഡയിലും ആരംഭിക്കും. ഇതോടൊപ്പം, അത്യാധുനിക ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും ധാരണയായി.2200 കോടി രൂപയുടെ പദ്ധതികളാണ് 2019ൽ ലുലു ഗ്രൂപ്പ് ആന്ധ്രയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ടി.ഡി.പി സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച 13.8 ഏക്കർ ഭൂമി രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് ജഗൻമോഹൻ റെഡ്ഡി സർക്കാർ റദ്ദാക്കുകയായിരുന്നു.