താരമാമാങ്കം നടത്താന്‍ ടിഎ റസാഖിന്റെ മൃതദേഹം വഴിയിലിട്ടവര്‍ ഉത്തരം പറയണമെന്ന് വിനയന്‍

vinayan-t-a-rasaq (1)കൊച്ചി: തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണവാര്‍ത്ത പുറത്തുവിടാന്‍ വൈകിയ സംഭവത്തില്‍ സിനിമാപ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. കോഴിക്കോട് നടന്ന പരിപാടി മുടങ്ങാതിരിക്കാന്‍ ടിഎ റസാഖിന്റെ മരണ വിവരം മനപൂര്‍വ്വം മറച്ചുവച്ചുവെന്നും മൃതദേഹത്തെ റോഡരികില്‍ വൈകിപ്പിച്ചു കൊണ്ട് മൃതദേഹത്തോട് കടുന്ന അവഗണന കാണിച്ചുവെന്നും വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

റസാഖിനെ പോലുള്ളവര്‍ക്ക് ചികിത്സാ സഹായം ചെയ്യാന്‍ വേണ്ടിയാണ് പരിപാടി നടത്തിയതെന്നാണ് ന്യായമെങ്കില്‍ പണവും താരഷോയുമാണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാള്‍ വലുതെന്ന് വിനയന്‍ ചോദിച്ചു.

കോഴിക്കോട്ടെ സഹൃദയരായ ജനങ്ങളോട് റസാഖ് മരിച്ചത് കാരണം ഇന്നീ പരിപാടി നടക്കില്ലെന്ന് പറഞ്ഞാല്‍ എന്തായിരുന്നു പ്രശ്‌നമെന്ന് വിനയന്‍ ചോദിച്ചു. ടിഎ റസാഖ് ഇപ്പോള്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന് ആ ജനസഞ്ചയത്തോട് പറഞ്ഞാല്‍ അവര്‍ പ്രശ്‌നമുണ്ടാക്കുമെന്നാണൊ ഇതിന്റെ സംഘാടകര്‍ പറയുന്നത്. അതോ അവര്‍ കൊടുത്ത ടിക്കറ്റിന്റെ പൈസ തിരിച്ചു ചോദിക്കുമെന്നോ? അതുമല്ലെങ്കില്‍ ചാനലുകാരുമായി പറഞ്ഞുറപ്പിച്ച തുക നഷ്ടമാകുമെന്നോ? അതൊക്കെ പരിഹരിക്കാന്‍ പറ്റുന്ന വല്യ വല്യ താരങ്ങളും സംവിധായകരും ഒക്കെ അല്ലെ നിങ്ങള്‍? വേറൊരു ദിവസത്തേക്ക് ഈ പ്രോഗ്രാം മാറ്റിവെച്ചാലുണ്ടാകുന്ന അസൗകര്യങ്ങള്‍ ടി. എ. റസാഖിനെ പോലെ മനുഷ്യസ്‌നേഹിയായ ഒരു സുഹൃത്തിനു വേണ്ടി നിങ്ങള്‍ സഹിക്കാന്‍ ബാദ്ധ്യസ്ഥരല്ലേ? അതല്ലെ അമ്മയുടെയും ഫെഫ്കയുടെയും ഒക്കെ കടമ. വിനയന്‍ കൂട്ടിച്ചേര്‍ത്തു. മരണവാര്‍ത്ത മറച്ചുവെയ്ക്കാന്‍ മാധ്യമങ്ങളും കൂട്ടു നിന്നിട്ടുണ്ടെങ്കില്‍ അത് മാധ്യമധര്‍മ്മം അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://www.facebook.com/directorvinayan/posts/1745085399074575:0