പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് മലയാളി യുവാവിനെ മര്‍ദ്ദിച്ച് കൊന്നു

crime_1140x490മൈസൂർ: കര്‍ണാടകത്തിലെ മൈസൂരില്‍ പ്രാവിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദമേറ്റ മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ജീവന്‍ ടോണിയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ ആറ് പേരെ നഞ്ചന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മൈസൂരിലെ ശ്രീരംഗപട്ടണത്തില്‍ നിന്നും നഞ്ചന്‍കോടിലേക്ക് നിര്‍മാണജോലിക്കായി പോയ പത്തൊമ്പത് വയസുകാരന്‍ ജീവന്‍ ടോണിയാണ് ക്രൂരമര്‍ദ്ദനമേറ്റ് മരിച്ചത്. ജോലിക്കിടെ കണ്ട ഒരു പ്രാവിനെ ജീവനും കൂട്ടുകാരും പിടികൂടിയതാണ് സംഭവത്തിന്റെ തുടക്കം. ഉടമസ്ഥ‍ര്‍ വന്ന് ചോദിച്ചപ്പോള്‍ പ്രാവിനെ തിരികെ നല്‍കിയെന്നും പിന്നീടെത്തിയ ഒരു സംഘം ജീവനേയും കൂടെയുണ്ടായിരുന്നവരേയും ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ ജീവനെ ബംഗളുരുവിലെ നിംഹാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ നഞ്ചന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.