നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ഡി സിനിമാസിൽ സുരക്ഷാ സംവിധാനം തകർത്ത് ഏഴുലക്ഷം കവർന്നു

തൃശൂര്‍: അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ തകർത്ത് ചാലക്കുടിയിൽ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് മൾട്ടിപ്ലക്സ് തിയേറ്ററിൽ വൻ മോഷണം. മൂന്നുദിവസത്തെ കളക്ഷൻ തുക തട്ടിയെടുത്ത് കടന്ന അന്യസംസ്ഥാന തൊഴിലാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊര്‍ജിതമാക്കി.അതീവ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്ന ഓഫീസ് മുറി കുത്തിത്തുറന്ന് മൂന്നുദിവസത്തെ കളക്ഷന്‍ തുകയായ 6.82 ലക്ഷം രൂപയാണ് ബംഗാളി സ്വദേശിയായ ജീവനക്കാരൻ കവർന്നത്.ഇയാൾ എറണാകുളത്തെ റിക്രൂട്ടിങ് ഏജന്‍സിവഴിയാണ് ജോലി തരപ്പെടുത്തി മൾ ട്ടിപ്ലക്സിലെ ജീവനക്കാരനായത്. ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. പ്രത്യേക സുരക്ഷാ കാർഡ് ഉപയോഗിച്ചുമാത്രം തുറന്നു പ്രവേശിക്കാവുന്ന ഓഫീസ് മുറിയിൽ നിന്ന് പണം നഷ്ടപ്പെട്ടത് എല്ലാവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിരലടയാള വിദഗ്ധരും പരിശോധന നടത്തി.സംഭവത്തെ തുടർന്ന് മുങ്ങിയ ഓഫീസ് ജീവനക്കാരന്‍ മിഥുനുവേണ്ടി തിരച്ചില്‍ നടത്തിവരികയാണ് പൊലീസ്. ഇന്നലെ രാവിലെ ഓഫീസില്‍ ജീവനക്കാർ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മിഥുന്‍ ഒഡീഷ സ്വദേശിയാണെന്നായിരുന്നു തിയേറ്ററുകളിലെ മറ്റു ജീവനക്കാരുടെ ധാരണ. എന്നാല്‍ ഇയാളെ കാണാതായപ്പോഴാണ് ഇയാള്‍ ബംഗാള്‍ സ്വദേശിയാണെന്നുപോലും കൂടെ ജോലിചെയ്തിരുന്നവര്‍പോലും അറിഞ്ഞത്. കൃത്യമായ വിലാസംപോലും അറിയാതെ അന്യസംസ്ഥാന തൊഴിലാളികളെ പല ഏജന്‍സികളും ജോലിക്ക് എത്തിക്കുന്നതായി പരാതികള്‍ വ്യാപകമാണ്.പെരുബാവൂരിൽ ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഉടന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. തിയേറ്റർ കോംപ്ലക്സിലെ സിസിടിവി ക്യാമറയില്‍ മിഥുന്‍ മോഷണം നടത്തുന്നതായി ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അലമാര കുത്തിത്തുറക്കുന്നതും പണം കവരുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ശുചീകരണ വിഭാഗത്തിലെ തൊഴിലാളിയായാണ് ഇയാളെ അടുത്തിടെ എറണാകുളത്തെ റിക്രൂട്ടിങ് ഏജന്‍സിവഴി നിയമിച്ചത്.