സ്ത്രീപീഡന കേസുകളിൽ കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ നൽകുന്ന സംവിധാനം വരണം -പി.കെ. ശ്രീമതി

കൈരളി സലാല ലുബാന്‍ പാലസില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പി.കെ. ശ്രീമതി എം.പി സംസാരിക്കുന്നു

സലാല: ഇന്ത്യയില്‍ സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് എത്രയും വേഗം ശിക്ഷ നല്‍കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്ന് പി.കെ. ശ്രീമതി എം.പി പറഞ്ഞു. അഞ്ചാം നമ്പറിലെ ലുബാന്‍ പാലസില്‍ കൈരളി സലാല സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.ലജ്ജിക്കേണ്ട സംഭവങ്ങളാണ് അടിക്കടി നടക്കുന്നത്. രക്ഷിക്കേണ്ടവര്‍തന്നെ ശിക്ഷിക്കുന്ന അവസ്ഥയാണുള്ളത്. സാമൂഹിക പരിഷ്കരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇടതുപക്ഷം വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകളില്‍ വലിയ വളര്‍ച്ചക്കായാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. കൈരളി പ്രസിഡന്‍റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. എ.കെ. പവിത്രന്‍ സംസാരിച്ചു. ഒമാനിലെ മികച്ച സ്കൂള്‍ അധ്യാപകരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ക്കും ബാലകലോത്സവ വിജയി അനാമിക ബാബുരാജിനും ചടങ്ങില്‍ ഉപഹാരം നല്‍കി. സി. വിനയകുമാര്‍ സ്വാഗതവും കെ.എ. റഹീം നന്ദിയും പറഞ്ഞു.