ഭീകരവാദത്തെ തുടച്ചുനീക്കാന്‍ സൗദി അറേബ്യ

ജിദ്ദ: ഭീകരവാദത്തെയും അതിന് പിന്തുണച്ച് വിതരണം ചെയ്യുന്ന പണത്തെയും തടയുന്നതിന് സൗദി അറേബ്യ എല്ലാ സമയവും സന്നദ്ധമാണെന്ന് കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അവാദ് ബിന്‍ സലേഹ് അല്‍ അവാദ് അറിയിച്ചു. ജര്‍മനി സന്ദര്‍ശനത്തിന്റെ അവാസന ദിവസം ജര്‍മന്‍ പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍, നാഷണല്‍ സെക്യൂരിറ്റി, വിദേശകാര്യമന്ത്രാലയം പ്രതിനിധികള്‍ എന്നിവരെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സൗദി അറേബ്യയും മറ്റ് അറബ്, ഗള്‍ഫ് രാജ്യങ്ങളും നിര്‍ത്തിവയ്ക്കാനുള്ള കാരണം അവര്‍ ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ ടിവി ചാനലായ അല്‍ ജസീറയില്‍ സംപ്രേഷണം ചെയ്യുന്നത് ഖത്തറിന്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ സെപ്തംബര്‍ 11ന് ഭീകരാക്രമണം നടത്തിയ ബോംബര്‍മാരെ വലിയ ഹീറോകളായി ചൂണ്ടിക്കാണിച്ചാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.നിലവിലുള്ള ഖത്തറിന്റെ നടപടികള്‍ അവസാനിപ്പിച്ച് ഭീകരവാദത്തിനും വ്യക്തികള്‍ക്കും നല്‍കുന്ന ധനസഹായം ഖത്തര്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയും ജര്‍മനിയും തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ജര്‍മന്‍ വിദേശകാര്യ മന്ത്രി ഉടന്‍ സൗദി സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.